റിയാദ്: പ്രവാചകന്റെ ജീവചരിത്ര പ്രദർശനം മക്കയിൽ ആരംഭിച്ചു. മക്ക ഡെപ്യൂട്ടി ഗവർണർ പ്രിൻസ് സൗദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസ് മക്കയിലെ ക്ലോക്ക് ടവറിൽ ഉദ്ഘാടനം ചെയ്തു. പ്രവാചകന്റെ ജീവചരിത്രത്തിന്റെയും ഇസ്ലാമിക നാഗരികതയുടെയും അന്താരാഷ്ട്ര മേളയും മ്യൂസിയവും ഉൾക്കൊള്ളുന്നതാണ് പ്രദർശനം.
നൂതന ദൃശ്യ, ഡിജിറ്റൽ സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. സന്ദർശകർക്ക് പ്രവാചകൻ മുഹമ്മദിന്റെ ജീവിതത്തെയും ഇസ്ലാമിക നാഗരികതയെയും കുറിച്ച് പഠിക്കാനും പകർത്താനും കഴിയുന്നതാണ്. വൈവിധ്യമാർന്ന പവലിയനുകളും പ്രദർശനങ്ങളും സൗദ് രാജകുമാരൻ സന്ദർശിച്ചു.
മക്ക, മദീന, കുടിയേറ്റ പാത എന്നിവിടങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ ചിത്രീകരിക്കുന്ന “നിങ്ങളുടെ കൂടെയുണ്ടായിരുന്നതുപോലെ പ്രവാചകൻ” എന്ന പവലിയൻ മേളയിലുണ്ട്. പ്രവാചകന്റെ അറയുടെ പനോരമിക് പ്രദർശനം, പ്രവാചക വൈദ്യത്തെക്കുറിച്ചുള്ള പവലിയൻ, അദ്ദേഹത്തിന്റെ ദിനചര്യയുടെ അവതരണം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
പ്രധാന ലോക ഭാഷകളിലേക്ക് വിവർത്തനം ചെയ്ത ലൈബ്രറിയും വിജ്ഞാനകോശങ്ങളും ഉൾപ്പെടുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമിനെക്കുറിച്ച് സൗദ് രാജകുമാരന് സംഘാടകർ വിശദീകരിച്ചു നൽകി. മക്ക നഗരത്തിനും വിശുദ്ധ സ്ഥലങ്ങൾക്കുമുള്ള റോയൽ കമ്മീഷന്റെ സഹകരണത്തോടെ മുസ്ലീം വേൾഡ് ലീഗാണ് മേള സംഘടിപ്പിച്ചത്.



