ദുബൈ: ഗാസാ മുനമ്പിൽ നിന്നും ഫലസ്‌തീനികളെ കുടിയിറക്കുമെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻറെ പ്രസ്‌താവനയെ ശക്തമായി അപലപിച്ച് യുഎഇ. ഫലസ്‌തീൻ ജനതയെ ലക്‌ഷ്യം വെച്ചുള്ള എല്ലാ കുടിയിറക്ക ശ്രമങ്ങളെയും അപലപിക്കുന്നതായി യുഎഇ ആവർത്തിച്ചു പറഞ്ഞു.
ഫലസ്‌തീൻ ജനതയെ പിന്തുണക്കുന്നതിനും അവരെ കുടിയിറക്കാനുള്ള ശ്രമങ്ങളെ നേരിടുന്നതിനും സാധാരണക്കാരുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിനും ഉടനടി വെടിനിർത്തൽ നടപ്പാക്കാനുള്ള ഈജിപ്തിന്റെ നിരന്തരമായ ശ്രമങ്ങളെയും യുഎഇ അഭിനന്ദിച്ചു. ഈജിപ്തിൻറെ എല്ലാ ശ്രമങ്ങൾക്കും യുഎഇയുടെ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തു.
ഗാസയിൽ നിന്നും ഫലസ്തീനികളെ കുടിയിറക്കാനുള്ള നെതന്യാഹുവിന്റെ ആഹ്വാനങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടേയും യുഎൻ പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും സ്വന്തം മണ്ണിൽ തുടരാനും സ്വതന്ത്രവും പരമാധികാരവുമായ രാഷ്ട്രം സ്ഥാപിക്കാനുമുള്ള ഫലസ്‌തീൻ ജനതയുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ഫലസ്‌തീൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നത് ഒരു തെരെഞ്ഞെടുപ്പല്ലെന്നും മറിച്ച് ധാർമ്മികവും മാനുഷികവും നിയമപരവുമായ ബാധ്യതയുമാണെന്നും യുഎഇ അടിവരയിട്ടു. ഫലസ്‌തീൻ രാഷ്ട്രത്തെ ഇല്ലാതാക്കാനും ഫലസ്തീൻ ജനതയെ ഇല്ലാതാക്കാനുമുള്ള എല്ലാ ശ്രമങ്ങളെയും നിരാകരിക്കുന്നതായും യുഎഇ അറിയിച്ചു.
അന്താരാഷ്ട്ര നിയമ സാധുത പ്രമേയങ്ങൾക്ക് അനുസൃതമായി ദ്വിരാഷ്ട്ര പരിഹാരമാർഗ്ഗത്തിലൂടെ സ്വഗ്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിലൂടെ മാത്രമേ മേഖലയിൽ സ്ഥിരത കൈവരിക്കാൻ കൈവരിക്കാൻ സാധികുകയുള്ളൂ എന്നും യുഎഇ വ്യക്തമാക്കി.