ദമ്മാം: 2025 സെപ്റ്റംബർ 21 മുതൽ 25 വരെ പഞ്ചാബിലെ ചണ്ഡിഗഢ് നഗരത്തിൽ നടക്കുന്ന 25-ാമത് സി.പി.ഐ പാർട്ടി കോൺഗ്രസിൽ, പ്രവാസലോകത്തെ പ്രതിനിധിയായി നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്ല്യാപ്പള്ളി തെരഞ്ഞെടുക്കപ്പെട്ടു.
പാർട്ടി കോൺഗ്രസ്സിൽ പങ്കെടുക്കാൻ ഇന്ത്യയ്ക്ക് പുറത്ത് നിന്നും പ്രതിനിധിയെ അയക്കാൻ ദമ്മാം നവയുഗം സാംസ്‌കാരിക വേദിക്കും, യൂ എ ഇ യുവകലാസാഹിതിക്കും മാത്രമാണ് അവസരം ലഭിച്ചത്.
നാലു പതിറ്റാണ്ടോളമായി സൗദി അറേബ്യയിലെ ദമ്മാം കേന്ദ്രീകരിച്ചു സാമൂഹിക, കലാസാംസ്‌കാരിക, ജീവ കാരുണ്യ രംഗത്ത് സജീവ സാന്നിധ്യമായ ജമാൽ വില്ല്യാപ്പള്ളി, കഴിഞ്ഞ മൂന്നു ലോകകേരളസഭകളിലും അംഗവുമാണ്. നവയുഗം പ്രസിഡന്റ് എന്ന നിലയിലും ലോകകേരളസഭ അംഗം എന്ന നിലയിലും പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളിലുള്ള നിരന്തരമായ ഇടപെടലുകൾ അദ്ദേഹം നടത്താറുണ്ട്.
നവയുഗത്തിന് പുറമെ വടകര എൻ ആർ ഐ ഫോറം, ദമ്മാം- കാലിക്കറ്റ് യൂസേഴ്സ് ഫോറം എന്നിവയിലും നേതൃത്വനിരയിൽ പ്രവർത്തിയ്ക്കുന്ന അദ്ദേഹത്തിന് സാമൂഹിക-സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് നിരവധി പുരസ്‌കാരങ്ങൾ കിട്ടിയിട്ടുണ്ട്. സമകാലിക രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചു പത്രങ്ങളിലും ആനുകാലികങ്ങളിലും ലേഖനങ്ങൾ എഴുതി പ്രസിദ്ധീകരിയ്ക്കാറുള്ള അദ്ദേഹം നല്ലൊരു പ്രഭാഷകൻ കൂടിയാണ്.
വടകര വില്യാപ്പള്ളി സ്വദേശിയായ അദ്ദേഹം, ബ്രണ്ണൻ കോളേജിലെ വിദ്യാഭ്യാസ കാലം മുതൽക്കേ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. അക്കാലത്തു നടത്തിയ സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങളുടെ പേരിൽ അദ്ദേഹത്തിന് അന്നത്തെ ബ്രണ്ണൻ കോളേജ് പ്രിൻസിപ്പൽ ഡോ. എം. ലീലാവതിയുടെ പ്രത്യേക പ്രശംസ പത്രവും, മുൻ മുഖ്യമന്ത്രി അച്യുതമേനോന്റെ പ്രശംസയും കിട്ടിയിട്ടുണ്ട്.
സിപിഐ പാർട്ടി കോൺഗ്രസിൽ ജമാൽ വില്യാപ്പള്ളിയ്ക്ക് ലഭിച്ച ഈ പ്രാതിനിധ്യം, സൗദിയുടെ പ്രവാസമേഖലയിൽ നവയുഗം സാംസ്ക്കാരികവേദി നടത്തുന്ന സജീവപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു