ന്യൂയോർക്ക്: ഫലസ്‌തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്നതിനെ അപലപിച്ചും ഹമാസ് തടവിൽ വെച്ച ബന്ദികളെ തിരികെ അയക്കണമെന്ന് ആവശ്യപ്പെട്ടും യു എൻ പൊതു സഭയിൽ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് ട്രംപ്. ഫലസ്‌തീൻ രാഷ്ട്രമായി അംഗീകരിക്കുന്നത് ഹമാസിനുള്ള റിവാർഡ് ആയിരിക്കുമെന്നുമെന്നുമുള്ള ഇസ്രാഈൽ നിലപാട് ആവർത്തിച്ചു ട്രംപ്. 80ാം വാർഷികത്തോടനുബന്ധിച്ച് ചേർന്ന യുഎൻ പൊതു സഭയിലായിരുന്നു ട്രംപിന്റെ പ്രസംഗം.
ഗസ്സയിലെ ബന്ദികളെ മോചിപ്പിക്കാനാണ് ലോക നേതാക്കൾ ചേർന്ന് പ്രവർത്തിക്കേണ്ടതെന്ന് പറഞ്ഞ ട്രംപ് യുഎന്നിന്റെ ലക്ഷ്യത്തെയും ചോദ്യം ചെയ്‌തു. ലോകത്ത് ഗാസ, സുഡാൻ, ഉക്രൈൻ എന്നിവിടങ്ങളിലെല്ലാം യുദ്ധം നടക്കുകയാണ്. അവരെയൊന്നും സഹായിക്കാൻ യുഎന്നിന് കഴിഞ്ഞില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തി. എന്നാൽ താൻ ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചെന്നും ട്രംപ് ആവർത്തിച്ചു. പ്രസംഗത്തിന് 15 മിനിട്ടാണ് അനുവദിച്ചതെങ്കിലും 55 മിനിറ്റെടുത്താണ് ട്രംപ് നിറുത്തിയത്.
ട്രംപിന്റെ പ്രസംഗത്തിന് മുൻപ് യുഎന്നിന് പുറത്ത് പ്രതിഷേധം ശക്തമായിരുന്നു. നിരവധിപേരെ അറസ്റ്റ് ചെയ്‌തു. ലണ്ടൻ മേയർ സിദ്ധീഖ് ഖാനെതിരെ വിദ്വേഷ പ്രസംഗവും ട്രംപ് നടത്തി. സിദ്ധീഖ് മുസ്‌ലിം ആണെന്നും ലണ്ടനിൽ ശരീഅത്ത് നിയമം നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്നും ട്രംപ് ആരോപിച്ചു.
ട്രംപിന് മുന്നേ പ്രസംഗിച്ച അന്റോണിയോ ഗുട്ടറസ് ഇസ്രായേൽ അന്താരാഷ്ട്ര നിയമം പാലിക്കണമെന്ന് ആവശ്യപ്പെട്ടു. ട്രംപിന് ശേഷം തുർക്കി പ്രസിഡൻറ് ത്വയ്യിബ് ഉർദുഖാനാണ് പ്രസംഗിച്ചത്. ഫലസ്തീൻ പ്രസിഡൻറ് മഹമൂദ് അബ്ബാസിന് യുഎൻ സമ്മേളനത്തിൽ പങ്കെടുക്കാനുള്ള വിസ നിഷേധിച്ച യുഎൻ നടപടി അദ്ദേഹം ചോദ്യം ചെയ്‌തു.
ഗാസയെ ഇസ്രായേൽ പട്ടിണിക്കിട്ടെന്ന് പട്ടിണിക്കോലങ്ങളായ കുഞ്ഞുങ്ങളുടെ ഫോട്ടോ ഉയർത്തിക്കാട്ടി ഉർദുഖാൻ പറഞ്ഞു. വംശഹത്യയുടെ വിവരം പുറത്തുവരാതിരിക്കാനാണ് 250 മാധ്യമപ്രവത്തകരെ ഗാസയിൽ ഇസ്രായേൽ കൊന്നതെന്നും ഖത്തറിനെ ആക്രമിച്ചതോടെ ഇസ്രാഈലിന്റെ സർവ നിയന്ത്രണവും നഷ്ടപ്പെട്ടതായും ഉർദുഖാൻ പറഞ്ഞു.