മലപ്പുറം: അരീക്കോട് ഭർത്താവ് ഭാര്യയെ വെട്ടികൊന്നു. അരീക്കോട് വടശ്ശേരിയിലാണ് സംഭവം. 38 വയസ്സുകാരി രേഖയാണ് ഭർത്താവിന്റെ വെട്ടേറ്റ് മരിച്ചത്.ഭർത്താവ് വിപിൻദാസാണ് രേഖയെ വെട്ടിക്കൊലപ്പെടുത്തിയത്. വിപിൻദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
അരീക്കോട് സ്റ്റേഷൻ പരിധിയിലെ വടശ്ശേരിയിൽ ഇന്ന് വൈകീട്ടായിരുന്നു സംഭവം. വടശ്ശേരിയിലെ വാടക വീട്ടിൽ വെച്ചാണ് രേഖയെ ഭർത്താവ് വെട്ടി കൊലപ്പെടുത്തിയത്. സംഭവ സ്ഥലത്തുണ്ടായിരുന്ന എട്ട് വയസുകാരൻ മകനാണ് നാട്ടുകാരെ വിവരം അറിയിച്ചത്. സംഭവത്തിന് പിന്നാലെ കഴുത്തിലും ദേഹത്തും മുറിവേറ്റ നിലയിൽ വിപിൻദാസിനെ വീടിനകത്ത് കണ്ടെത്തുകയായിരുന്നു.
വിപിൻദാസിൻറെ കഴുത്തിലെയും കൈകളിലെയും ഞെരമ്പുകൾ അറ്റ നിലയിലായിരുന്നു. പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി മഞ്ചേരി മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മറ്റൊരു കേസിലെ പ്രതിയായ വിപിൻദാസ് രണ്ട് മാസം മുൻപാണ് ജയിലിൽ നിന്നും ഇറങ്ങിയത്.
കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞെത്തിയ പോലീസ് സംഘം രേഖയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീബവാൻ രക്ഷിക്കാനായില്ല. മൃതദേഹം നാളെ പോസ്റ്റ്മോർട്ടം നടത്തും. അരീക്കോട് ഓടക്കയം സ്വദേശിയായ പ്രതിയും കുടുംബവും വടശ്ശേരിയിലെ വാടക കോർട്ടേഴിസിൽ താമസിച്ചു വരികയായിരുന്നു. ഇവർക്ക് നാല് മക്കളുണ്ട്. കൊണ്ടോട്ടി ഡിവൈഎസ്‌പിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആരംഭിച്ചു.



