പട്‌ന: ബീഹാർ നിയമസഭാ തെരെഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കുമെന്ന് മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ ആർ ഗ്യാനേഷ് കുമാർ. നവംബർ ആറിനും പതിനൊന്നിനുമായിരിക്കും തെരെഞ്ഞെടുപ്പ് നടക്കുക. നവംബർ 14 നാണ് വോട്ടെണ്ണൽ. ആകെ 7.43 കോടി വോട്ടർമാരാണ് ബീഹാറിലുളളത്. അതിൽ 3.92 പുരുഷന്മാരും 3.50 കോടി സ്ത്രീകളുമാണുള്ളത്. പുതിയ വോട്ടർമാർ 14 ലക്ഷം പേരുണ്ട്.
വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കൊമൊടുവിൽ എസ്‌ഐആർ പൂർത്തിയാക്കിയ ശേഷമാണ് ബീഹാർ തെരെഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. 243 അംഗ നിയമസഭയുടെ കാലാവധി നവംബറിൽ അവസാനിക്കുകയാണ്. നവംബർ 22 ന് മുൻപ് തെരെഞ്ഞെടുപ്പ് നടത്തുമെന്ന് കഴിഞ്ഞ ദിവസം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പറഞ്ഞിരുന്നു. ബീഹാറിലെ തെരഞ്ഞെടുപ്പോടെ പുതിയ പരിഷ്‌കാരങ്ങൾ നടപ്പാക്കുമെന്നും തെരഞ്ഞടുപ്പ് കമ്മീഷണർ അറിയിച്ചു.
ഒരു പോളിംഗ് സ്റ്റേഷനിലെ വോട്ടർമാരുടെ എണ്ണം 1500 ൽ നിന്നും 1200 ആയി കുറക്കും. പോളിംഗിൻറെ അവസാന മണിക്കൂറുകളിൽ നീണ്ട ക്യൂവും തിരക്കും കാത്തിരിപ്പ് സമയവും ഒഴിവാക്കുന്നതിനാണ് ഈ മാറ്റം. പോളിംഗ് സ്റ്റേഷനുകളിൽ മൊബൈൽ ഫോൺ നിക്ഷേപിക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തും.
സ്ലിപ്പുകളിൽ വലിയ അക്കത്തിൽ നമ്പറുകൾ രേഖപ്പെടുത്തും.
ബൂത്തുതല ഏജന്റുമാർക്കും ഓഫീസർമാർക്കും ഡൽഹിയിലെ ഇന്ത്യൻ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെമോക്രസിയിൽ പരിശീലനം നൽകിയിട്ടുണ്ട്. ബൂത്തുതല ഓഫീസർമാർക്ക് ഫോട്ടോ പതിച്ച ഐഡി കാർഡുകളും നൽകിയിട്ടുണ്ട്. ഇത് വിശ്വാസ്യത വർധിപ്പിക്കുന്നതിനും പൊതുജനങ്ങളുമായുള്ള ആശയ വിനിമയം എളുപ്പമാക്കുന്നതിനും സഹായിക്കും
പോളിംഗ് സ്റ്റേഷൻ കവാടത്തിൽ നിന്നും നൂറുമീറ്റർ അകലെയാണ് രാഷ്ട്രീയ പാർട്ടികൾക്ക് അനുവദിനീയമായ പരിധി. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും വെബ്ക്യാസ്റ്റിംഗ് ഉണ്ടായിരിക്കും. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ അവസാന റൗണ്ട് വോട്ടെണ്ണുന്നതിന് മുൻപ് പോസ്റ്റൽ ബാലറ്റുകളുടെ എണ്ണൽ പൂർത്തിയാക്കും. സ്ഥാനാർത്ഥികളുടെ കളർ ഫോട്ടയായിരിക്കും ഉപയോഗിക്കുക എന്നും കമ്മീഷണർ അറിയിച്ചു.