കെയ്‌റോ: ഫലസ്‌തീനിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കുന്നതിന് അമേരിക്ക മുന്നോട്ടുവെച്ച സമാധാനപദ്ധതിയുടെ ഭാഗമായുള്ള പ്രാരംഭ ചർച്ച അവസാനിച്ചു. ഈജിപ്‌തിലെ ഷാം അൽ ശൈഖിലായിരുന്നു ചർച്ച നടന്നത്.
ചർച്ച പ്രതീക്ഷ നൽകുന്നുവെന്ന് ഈജിപ്ഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഖത്തർ, ഈജിപ്‌ത് രാജ്യങ്ങളുടെ മധ്യസ്ഥതയിലായിരുന്നു ചർച്ച നടന്നത്. മണിക്കൂറുകൾ നീണ്ട ചർച്ചയിൽ ബന്ദികളുടെ കൈമാറ്റവും ചർച്ച ചെയ്‌തെന്നാണ് വിവരം.
ഇസ്രായേൽ ഫലസ്‌തീനിൽ തുടരുന്ന ആക്രമണത്തിന് രണ്ട് വർഷം പൂർത്തിയാവുകയാണ്. നിരവധി സമാധാന ചർച്ചകൾ നടന്നെങ്കിലും അമേരിക്കയും ഇസ്രയേലും സമാധാന ശ്രമങ്ങൾക്ക് തുരങ്കം വെക്കുകയായിരുന്നു. ഒരു ഭാഗത്ത് ചർച്ചകൾ നടക്കുമ്പോഴും സമാനതകളില്ലാത്ത ക്രൂരതകളാണ് ഇസ്രായേൽ ഫലസ്ഥീനിൽ അഴിച്ചുവിടുന്നത്.
അവസാനം, വിശന്ന് മരിക്കുന്ന ഫലസ്‌തീനികൾക്ക് ആവശ്യസാധനങ്ങൾ എത്തിച്ച സുമുദ് ഫ്ലോട്ടില കപ്പലുകൾ പിടിച്ചെടുക്കുകയും കപ്പലിൽ എത്തിയവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു ഇസ്രായേൽ. കസ്റ്റഡിയിലെടുത്ത സുമുദ് ഫ്ലോട്ടിലയിലെ പരിസ്ഥിതി പ്രവർത്തകർക്ക് വരെ നേരിടേണ്ടി വന്നത് കൊടിയ പീഡനങ്ങളായിരുന്നു.