ന്യൂഡൽഹി: അഭിഷേക് ഗുപ്‌ത എന്ന വ്യവസായി കൊല്ലപ്പെട്ട കേസിൽ ഹിന്ദു മഹാ സഭ ദേശീയ ജനറൽ സെക്രട്ടറി അറസ്‌റ്റിൽ. പൂജ ശകുന പാണ്ഡെയാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പൂജയെ ജയിലിലടച്ചു.
ഒളിവിലായിരുന്ന പ്രതിയെ രാജസ്ഥാനിലെ ഭരത്പൂരിൽ വെച്ചാണ് പിടികൂടിയത്. കേസിൽ പൂജയുടെ ഭർത്താവ് അഷോക് പാണ്ഡയെയും വാടക കൊലയാളിയെയും നേരത്തെ പിടി കൂടിയിരുന്നു. സെപ്റ്റംബർ 23 ന് അലിഗഡിലാണ് അഭിഷേക് ഗുപ്‌ത കൊല്ലപ്പെട്ടത്.
സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് [പറഞ്ഞു. എന്നാൽ പൂജക്ക് അഭിഷേകുമായി അടുപ്പമുണ്ടായിരുന്നെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. അഭിഷേക് ഗുപ്‌തയെ കൊല്ലാൻ പൂജയും ഭർത്താവും വാടക കൊലയാളിയെ നിയോഗിക്കുകയായിരുന്നു എന്നാണ് കേസ്
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ പ്രതീകാത്മകമായി വെടിവെച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പൂജ ശകുന പാണ്ഡെ. രാജ്യം ഏറെ ചർച്ച ചെയ്‌തിരുന്ന കേസായിരുന്നെങ്കിലും കേസിൽ പുരോഗതിയുണ്ടായില്ല.



