ദോഹ: ഏഷ്യൻ ലോകക്കപ്പ് യോഗ്യത മത്സരത്തിൽ യുഎഇയെ തകർത്ത് ഖത്തർ ലോകകപ്പ് ഫൈനൽ റൗണ്ട് മത്സരത്തിനുള്ള യോഗ്യത നേടി. ദോഹയിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ മൽസരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് യുഎഇയെ ഖത്തർ പരാജയപ്പെടുത്തിയത്. സമനില പിടിച്ചാലും യോഗ്യത നേടുമായിരുന്ന യുഎഇ നന്നായി പൊരുതിയെങ്കിലും ഖത്തറിന്റെ കരുത്തിന് മുന്നിൽ അടിയറവ് പറയേണ്ടി വന്നു.
ഒന്നാം പകുതിയിൽ ആവേശകരമായ മത്സരം നടന്നുവെങ്കിലും ഇരു ടീമുകൾക്കും ഗോളുകൾ നേടാനായില്ല. രണ്ടാം പകുതിയിലാണ് ഗോളുകൾ പിറന്നത്. ഖത്തറിനായി ക്യാപ്റ്റൻ ബൗലെം ഖൗഖി, പെഡ്രോ മിഗുവൽ എന്നിവർ ഗോളുകൾ നേടി. ഇഞ്ചുറി ടൈമിൽ സുൽത്താൻ ആദിൽ അൽ അമീരിയാണ് യുഎഇയുടെ ആശ്വാസ ഗോൾ നേടിയത്. പകരക്കാരനായി ഇറങ്ങിയ താരീഖ് സൽമാന് 89ാം മിനിറ്റിൽ ചുവപ്പ് കാർഡ് വാങ്ങി പുറത്തുപോയതോടെ ഖത്തർ പത്ത് പേരുമായാണ് മത്സരം പൂർത്തിയാക്കിയത്.



