ന്യൂഡൽഹി: ബീഹാറിലെ വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണത്തിൽ മുസ്‌ലിം വോട്ടർമാരെ വൻ തോതിൽ നീക്കം ചെയ്‌തുവെന്ന ആരോപണത്തിൽ പ്രതികരിക്കാനില്ലെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസും ആക്ടിവിസ്റ്റായ യോഗേന്ദ്ര യാദവുമാണ് ആരോപണവുമായി മുന്നോട്ട് വന്നത്. പേരുകൾ അടിസ്ഥാനമാക്കിയുള്ള സോഫ്ട്‍വെയർ ഉപയോഗിച്ചാണ് വോട്ടർ പട്ടികയിൽ നിന്നും പേരുകൾ നീക്കം ചെയ്‌തതെന്നാണ് ഇവരുടെ ആരോപണമെന്നും അതിൻറെ ആധികാരികതയെ കുറിച്ച് പ്രതികരിക്കാനാവില്ലെന്നുമായിരുന്നു തെരെഞ്ഞെടുപ് കമ്മീഷൻറെ നിലപാട്.
വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണത്തിൽ വെട്ടിമാറ്റിയ 68.66 ലക്ഷം പേരിൽ നിന്ന് ഒരു അപ്പീൽ പോലും കിട്ടിയില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാഗ്മൂലത്തിൽ ബോധിപ്പിച്ചു.
എസ്‌ഐആർ കൃത്യതയോടെയാണ് നിർവഹിച്ചതെന്നും ആരോപണവുമായി രംഗത്ത് വന്ന പാർട്ടികളും എൻജിഒകളും പ്രക്രിയയുടെ വിശ്വാസ്യത തകർക്കുകയാണെന്നും കമ്മീഷൻ ആരോപിച്ചു. എസ്‌ഐആർ ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹരജികൾ തള്ളികളയണമെന്ന് കമ്മീഷൻ കോടതിയോട് ആവശ്യപ്പെട്ടു.



