കോഴിക്കോട്: ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ എട്ടാം ക്ളാസ് വിദ്യാർഥിയെ പുറത്തു നിർത്തിയ എറണാകുളം സെൻറ് റീത്താസ് സ്കൂളിനെതിരെ രൂക്ഷ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. ഹിജാബിനെതിരെ സംസാരിച്ചത് ശിരോവസ്ത്രമിട്ട പ്രിൻസിപ്പൽ ആണെന്നും ശിവൻകുട്ടി. വിദ്യാർഥിനി അനുഭവിക്കുന്ന മാനസിക സംഘർഷം വലുതാണെന്നും കുട്ടി സ്കൂൾ വിടാൻ കരണക്കാരായവർ മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കുട്ടിയെ സ്കൂൾ മാറ്റാൻ തീരുമാനിച്ചതായി പിതാവ് അറിയിച്ചു. കുട്ടി മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും ടിസി വാങ്ങാൻ തീരുമാനിച്ചതായും അദ്ദേഹം ഇന്ന് മാധ്യമങ്ങളെ അറിയിച്ചിരുന്നു. പിതാവിനെതിരെ ഉൾപ്പടെ വ്യാജ പ്രചാരങ്ങൾ നടക്കുന്നുണ്ട്. ഈ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്താണ് കുട്ടിയെ മാറ്റുന്നത്. ഹിജാബ് മാറ്റി പഠിപ്പിക്കേണ്ട എന്ന നിലപാടിലാണ് വിദ്യാർത്ഥിനിയും കുടുംബവും ഉള്ളത്. ഹിജാബ് ഇല്ലാതെ വരാമെന്ന് സമ്മത പ്രത്രം നൽകിയാൽ മാത്രം വിദ്യാർഥിനിക്ക് സ്കൂളിൽ തുടരാം എന്ന നിലപാടായിരുന്നു സെൻറ് റീത്താസ് സ്കൂൾ മാനേജ്മെന്റ്.
അതെ സമയം, വിദ്യാർഥിനിക്ക് ആ സ്കൂളിലേക്ക് പോകാനുള്ള എല്ലാ അവകാശവുമുണ്ടെന്ന് വി ശിവൻകുട്ടി പറഞ്ഞു. സംഭവത്തിൽ ഉണ്ടായ വീഴ്ച പരിശോധിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു. ആ കുട്ടി അനുഭവിക്കുന്ന മാനസിക സമ്മർദ്ദം വലുതാണ്. ആ കുട്ടിയുടെ പ്രശ്നം ആണെങ്കിലും സംരക്ഷണം നൽകുക എന്നതാണ് സർക്കാരിൻറെ നിലപാട്. കുട്ടിയെ വിളിച്ച് ആ പ്രശ്നം തീർക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
യൂണിഫോമിൻറെ കാര്യത്തിൽ വിട്ടുവീഴ്ച ആവശ്യമില്ലെന്ന് പറഞ്ഞ മന്ത്രി സ്കൂളിന് മാന്യമായ രീതിയിൽ പ്രശ്നം പരിഹരിക്കാൻ സാഹചര്യം ഉണ്ടായിരുന്നു എന്നും പറഞ്ഞു. ശിരോവസ്ത്രം തിരിച്ച അധ്യാപികയാണ് കുട്ടി ഇത് ധരിക്കരുതെന്ന് പറയുന്നത് അതാണ് വലിയ വിരോധാഭാസമെന്നും മന്ത്രി പറഞ്ഞു.



