കൊച്ചി: ഹിജാബ് നിരോധന നിലപാടിൽ എറണാക്കുളം പള്ളുരുത്തി സെൻറ് റീത്താസ് സ്‌കൂൾ മാനേജ്‌മെന്റിന് തിരിച്ചടി. ഹിജാബ് ധരിച്ച കുട്ടിയെ സ്‌കൂളിൽ പ്രവേശിപ്പിക്കണമെന്ന ഡിഡിഇ യുടെ റിപ്പോർട്ട് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.
ശിരോവസ്ത്രം ധരിച്ചതിന് സെൻറ് റീത്താസ് സ്‌കൂൾ മാനേജ്‌മെന്റ് എട്ടാം ക്‌ളാസ് വിദ്യാർഥിനിയെ പുറത്താക്കുകയും സംഭവം വിവാദമാവുകയും ചെയ്‌ത സഹസാഹര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിന് ശേഷം സമർപ്പിച്ച റിപ്പോർട്ടിൽ സ്‌കൂളിന്റെ ഭാഗത്ത് നിന്നും വീഴ്‌ചയുണ്ടായതായും സ്‌കൂൾ നിഷ്‌കർഷിക്കുന്ന യൂണിഫോമിന്റെ രീതിയിലുള്ള ഹിജാബ് ധരിച്ച് കുട്ടിക്ക് സ്‌കൂളിൽ വരാമെന്നും വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ സ്‌കൂൾ മാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹരജിയാണ് ഹൈക്കോടതി തള്ളിയത്.



