ന്യൂഡൽഹി: ജവാഹർലാൽ നെഹ്‌റു സർവകലാശാലയിലുണ്ടായ സംഘർഷത്തിൽ 28 പേരെ പോലീസ് കസ്‌റ്റഡിയിലെടുത്തു. എബിവിപി പ്രവർത്തകർ വിദ്യാർഥി യൂണിയൻ നേതാക്കളെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിനിടെ പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.
എൺപതോളം വരുന്ന വിദ്യാർഥികൾ തങ്ങളെ ആക്രമിച്ചെന്നും ബാരിക്കേഡുകൾ തട്ടിമാറ്റിയെന്നും പോലീസുദ്യോഗസ്ഥർ പറഞ്ഞു. ആക്രമണത്തിൽ ആറ് പോലീസുകാർക്ക് പരിക്കേറ്റെന്നും പ്രതിഷേധത്തിന് അനുമതി നൽകിയിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കി.
19 ആൺകുട്ടികളെയും ഒൻപത് പെൺകുട്ടികളെയുമാനണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ജെഎൻയു വിദ്യാർഥി യൂണിയൻ വൈസ് പ്രസിഡൻറ് മനീഷ, ജനറൽ സെക്രട്ടറി മുന്തിയ ഫാത്തിമ എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തു.



