ദുബൈ: ദീപാവലി ആഘോഷത്തിനിടെ മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം. ഹൃദയാഘാതം മൂലമാണ് വിദ്യാർഥിയുടെ മരണം. വൈഷ്‌ണവ് കൃഷ്‌ണകുമാർ എന്ന 18 കാരനാണ് മരണപ്പെട്ടത്. ദീപാവലിക്കിടെയായുണ്ടായ ആകസ്മിക മരണത്തിൻറെ ഞെട്ടലിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും അധ്യാപകരും. യുഎഇയുടെ ഗോൾഡൻ വിസക്ക് അർഹനായിരുന്നു വൈഷ്‌ണവ്.
ദുബൈ ഇന്റർനാഷണൽ അക്കാദമിക് സിറ്റിയിൽ ആഘോഷത്തിനിടെ വൈഷ്‌ണവ് കുഴഞ്ഞുവീഴുകയായിരുന്നു. കുഴഞ്ഞു വീണ വൈഷ്‌ണവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് അധികൃതർ അറിയിച്ചു. ദുബൈ പോലീസിൻറെ ഫോറൻസിക് വിഭാഗം കൂടുതൽ പരിശോധനകൾ നടത്തി വരികയാണെന്ന് കുടുംബം അറിയിച്ചു.
ഒന്നാം വർഷ ബിബിഎ മാർക്കറ്റിങ് വിദ്യാർഥിയായിരുന്ന വൈഷ്‌ണവ്, അസാധാരണ പ്രതിഭയും കഴിവുമുള്ള വിദ്യാർഥിയായിരുന്നു. അക്കാദമിക രംഗത്തും പഠ്യേതര വിഷയങ്ങളിലും മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു. 2024 ലെ സിബിഎസ്‌സി പരീക്ഷയിൽ 97.4% മാർക്ക് നേടിയിരുന്നു. ഈ മികവുകളെ തുടർന്നാണ് വൈഷ്‌ണവിന് ഗോൾഡൻ വിസ ലഭിച്ചത്.
വിജി കൃഷ്‌ണകുമാർ, വിധു കൃഷ്ണകുമാർ ദമ്പതികളുടെ മകനാണ്. വൃഷ്‌ടി കൃഷ്‌ണകുമാർ ഇളയ സഹോദരിയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.



