തിരുവനന്തപുരം : കേന്ദ്രസർക്കാരിൻ്റെ പി.എം. ശ്രീ പദ്ധതി നടപ്പാക്കുന്നതിനെ ചൊല്ലിയുള്ള സി.പി.എം-സി.പി.ഐ തർക്കം രൂക്ഷമായതിനെത്തുടർന്ന്, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ ആലപ്പുഴയിൽ വെച്ച് നടത്തിയ അനുരഞ്ജന ചർച്ച പരാജയപ്പെട്ടു.
പദ്ധതി നടപ്പാക്കുന്നതിനെതിരായ ശക്തമായ പ്രതിഷേധ സൂചകമായി, സി.പി.ഐ മന്ത്രിമാർ ഇനി നടക്കാനിരിക്കുന്ന മന്ത്രിസഭാ യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചു. പദ്ധതിയുമായി മുന്നോട്ട് പോകേണ്ടെന്ന നിലപാടാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് കൈക്കൊണ്ടിരിക്കുന്നത്.
കൂടാതെ, സംസ്ഥാനത്തിന് പണം നഷ്ടമാകാത്ത രീതിയിലും ഇടതുപക്ഷ നിലപാടുകൾ ബലികഴിക്കാതെയും പദ്ധതി എങ്ങനെ നടപ്പാക്കാനാവുമെന്ന സാധ്യതകൾ ചർച്ച ചെയ്യാനായി എൽ.ഡി.എഫിൽ ഒരു സബ്കമ്മിറ്റി രൂപീകരിച്ചേക്കുമെന്നും സൂചനയുണ്ട്. അതേസമയം, പി.എം. ശ്രീ പദ്ധതിയിൽ ധാരണാപത്രം ഒപ്പിട്ടത് നിയമവകുപ്പിൻ്റെ ഉപദേശം മറികടന്നാണെന്ന റിപ്പോർട്ടുകൾ വിഷയം കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്.



