ഗാസ: വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് ഇസ്രായേൽ ഗാസയിൽ വീണ്ടും വൻ വ്യോമാക്രമണം നടത്തി. ആക്രമണത്തിൽ 30 ഫലസ്‌തീനികൾ കൊല്ലപ്പെടുകയും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 50-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഗാസയിൽ മൂന്നിടങ്ങളിലാണ് ഇസ്രായേൽ ആക്രമണം നടത്തിയത്.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന 13 ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറുന്നതിൽ കാലതാമസം നേരിടുന്നു എന്ന് ആരോപിച്ചാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ആക്രമണത്തിന് ഉത്തരവിട്ടത്. എന്നാൽ, ഇസ്രായേൽ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി,
കാണാതായ തടവുകാരുടെ മൃതദേഹങ്ങൾ കൈമാറുന്നത് മാറ്റിവെക്കുമെന്ന് ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്‌സ് അറിയിച്ചു. ഇസ്രായേലിൻ്റെ ഏതെങ്കിലും തരത്തിലുള്ള ആക്രമണം മൃതദേഹങ്ങൾക്കായുള്ള തിരച്ചിൽ തടസ്സപ്പെടുത്തുമെന്നും അവർ പ്രസ്‌താവനയിൽ പറഞ്ഞു. ഇതോടെ രണ്ടാഴ്ച നീണ്ട വെടിനിർത്തൽ കരാറിൻ്റെ ഭാവി അനിശ്ചിതത്വത്തിലായി.



