മനാമ: ബഹ്റൈനിലെ പ്രവാസി മലയാളികളുടെ ആദരണീയരായ സലാം ഉസ്‌താദ് നാടണയുകയാണ്. 1993 മെയ് 8 ന് ബോംബെ ബസ് കയറി നാട്ടിൽ നിന്ന് പവിഴ ദ്വീപിലേക്ക് ജീവിതം പറിച്ചു നട്ട അബ്ദുൽ സലാം മുസ്ലിയാർക്ക് ബഹ്റൈൻ എന്നത് വെറും തൊഴിലിടം മാത്രമായിരുന്നില്ല ഒഴിവു സമയം മുഴുവൻ മദ്‌റസാപകനായും സാമൂഹിക സേവന രംഗത്ത് സജീവ സാന്നിധ്യമായും സലാം ഉസ്‌താദ് നിറഞ്ഞു നിന്നു.
ബഹ്‌റൈന്‍ കേരള സുന്നി ജമാഅത്ത് രൂപീകരിച്ചതിന് ശേഷം സൽമാബാദ് ഏരിയാ കമ്മിറ്റി നിലവിൽ വന്നത് മുതൽ സജീവ പ്രവർത്തകനായും വിവിധ ഘടകങ്ങളിൽ ഭാരവാഹിയായും അദ്ദേഹം പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകി. നിലവിൽ ബഹ്‌റൈന്‍ കേരള സുന്നി ജമാഅത്ത് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ് ) എന്ന പേരിൽ പ്രവാസലോകത്ത് ഏകീകൃത രൂപത്തിൽ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ സംഘടനയുടെ .ബഹ്റൈൻ നാഷണൽ ഡപ്യൂട്ടി പ്രസിഡണ്ടായി സേവനം ചെയ്യുകയാണ് അബ്‌ദുൽ സലാം മുസ്‌ലിയാർ. അദ്ദേഹത്തിന്റെ പരന്നുകിടക്കുന്ന ബന്ധങ്ങളും പ്രവര്‍ത്തന മികവും, സേവന സന്നദ്ധതയും സൽമാബാദിലും പരിസരങ്ങളിലും ഐ സി എഫിന് വലിയ ജനപിന്തുണയും ഊർജ്ജവും പകർന്ന് നൽകി.
32 വർഷം സൽമാബാദ് അൽ മൗദ കമ്പനിയിൽ സൂപ്പർവൈസറായി സേവനം ചെയ്യുന്നതിനിടയിൽ നാട്ടുകാരും അല്ലാത്തവരുമായ നിരവധി യുവാക്കൾക്ക് പ്രസ്‌തുത കമ്പനിയിലും മറ്റും ജോലി തരപ്പെടുത്തി നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞു ഒപ്പം പ്രയാസപ്പെടുന്ന നിരവധി ആളുകള്‍ക്ക് സഹായ ഹസ്‌തം നീട്ടിയും കാരുണ്യ സേവന പ്രവര്‍ത്തന രംഗത്ത് ഇടതടവില്ലാതെ പ്രവര്‍ത്തിച്ചതിന്റെ ചാരിതാര്‍ത്ഥ്യവുമായിട്ടാണ് സലാം ഉസ്‌താദ് ബഹ്‌റൈനിനോട് വിട പറയുന്നത്.
പ്രവാസ ജീവിതത്തിനിടയിൽ കുറഞ്ഞ കാലം കുടുംബവുമൊത്ത് കഴിഞ്ഞ സലാം മുസ്‌ലിയാരുടെ ആൺ മക്കളായ സുലൈം , സിനാൻ എന്നിവർ ബഹിറൈനിൽ ജോലി ചെയ്‌തു വരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെക്കാലത്തെ പ്രവാസ ജീവിതത്തിനിടയിൽ കുടുംബത്തിനും നാടിനും സമൂഹത്തിനും വേണ്ടി ചെയ്‌തു തീർത്ത സേവനങ്ങളുടെ ചാരിതാർത്ഥ്യത്തോടെ നവംബർ 1 ന് പുലർച്ചെ നാട്ടിലേക്ക് പോകുന്ന അബ്‌ദുൽ സലാം മുസ്‌ലിയാർക്ക് ഹൃദ്യമായ യാത്രയയപ്പുകളാണ് സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്ന് ലഭിക്കുന്നത്.



