തിരുവനന്തപുരം: കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. ചടങ്ങിനെ ‘നവകേരളത്തിലേക്കുള്ള ചവിട്ടുപടി’ എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി ഇത് ‘പുതിയ കേരളത്തിൻ്റെ ഉദയം’ ആണെന്നും പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രഖ്യാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടിൻ്റെ സാമൂഹിക സഹകരണത്തോടെയാണ് ഈ നേട്ടം കൈവരിച്ചത്. ഇത് ഒരു തട്ടിപ്പല്ലെന്നും ഇങ്ങനെയുള്ള പ്രഖ്യാപനങ്ങൾ ലോകത്തിന് മുന്നിൽ കേരളത്തെ ആത്മാഭിമാനത്തോടെ തല ഉയർത്തി നിർത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
പ്രഖ്യാപനം പ്രതിപക്ഷം തള്ളിപ്പറഞ്ഞതിനെ ‘നിർഭാഗ്യകരമായ ഒരു പരാമർശം’ എന്നാണ് മുഖ്യമന്ത്രി വിമർശിച്ചത്. എൽഡിഎഫ് പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ ഓരോന്നും നിറവേറ്റുന്നുവെന്നും, 4.70 ലക്ഷത്തിലധികം വീടുകൾ യാഥാർഥ്യമാക്കാൻ കഴിഞ്ഞത് ജനങ്ങളുടെ പിന്തുണ കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ നടൻ മമ്മൂട്ടി മാത്രമാണ് വിശിഷ്ടാതിഥിയായി പങ്കെടുത്തത്. മോഹൻലാലും കമൽഹാസനും വ്യക്തിപരമായ അസൗകര്യങ്ങൾ കാരണം ചടങ്ങിൽ നിന്നും വിട്ടുനിന്നു.
പ്രഖ്യാപന സമ്മേളനത്തിലേക്ക് ആളെ എത്തിക്കുന്നതിന് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് ക്വാട്ട നിശ്ചയിച്ച് സർക്കാർ കത്തയച്ചത് വിവാദമായിരുന്നു. എന്നാൽ, ഇത് ആളുകളെ പങ്കെടുപ്പിക്കാൻ അനുമതി തേടിയുള്ള സ്വാഭാവിക നടപടി മാത്രമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് വിശദീകരിച്ചുത്. വീട് നിർമാണത്തിനുള്ള ഫണ്ട് ചെലവഴിച്ചെന്ന ആരോപണവും മന്ത്രി നിഷേധിച്ചു.



