തിരുവനന്തപുരം: ഇന്ത്യയുടെ ഏറ്റവും പുതിയ സൈനിക വാര്‍ത്താ വിനിമയ ഉപഗ്രഹമായ സി.എം.എസ്–3 വിജയകരമായി വിക്ഷേപിച്ചു. ‘ബാഹുബലി’ എന്നറിയപ്പെടുന്ന എൽ.വി.എം-3 (LVM-3) റോക്കറ്റ് ഉപയോഗിച്ച് ശ്രീഹരിക്കോട്ടയിൽ നിന്നും ഞായറാഴ്‌ച വൈകീട്ട് 5.30 ഓടെയാണ് വിക്ഷേപണം നടന്നത്. 4,410 കിലോഗ്രാം ഭാരമുള്ള സി.എം.എസ്–3, ഇന്ത്യൻ മണ്ണിൽ നിന്ന് ജിയോസിങ്ക്രണസ് ട്രാൻസ്‌ഫർ ഓർബിറ്റിലേക്ക് വിക്ഷേപിക്കുന്ന ഏറ്റവും ഭാരം കൂടിയ ഉപഗ്രഹമാണ്.
നാവിക സേനയുടെ വാർത്താ വിനിമയമാണ് സി.എം.എസ്–3യുടെ പ്രധാന ദൗത്യം. കരയിലെ കമാൻഡ് സെന്ററുകളും വിമാനവാഹിനിക്കപ്പലുകൾ ഉൾപ്പെടെയുള്ള കപ്പൽ വ്യൂഹങ്ങളും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്ന ഈ ഉപഗ്രഹം ദേശസുരക്ഷയിൽ നിർണായകമാണ്.
അടുത്ത കാലത്ത് നടന്ന എൻ.വി.എസ്-2, ഇ.ഒ.എസ്-9 ദൗത്യങ്ങളിലെ പരാജയങ്ങൾക്ക് ശേഷം ഇസ്‌റോയുടെ (ISRO) ശക്തമായ തിരിച്ചുവരവ് കൂടിയാണ് ഈ വിജയം. ഭാരിച്ച ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിൽ രാജ്യത്തിന് സ്വയംപര്യാപ്‌തത കൈവരിക്കാൻ ഈ ദൗത്യം സഹായിക്കും. റോക്കറ്റിന്റെ പരിഷ്‌ക്കരിച്ച പതിപ്പാണ് മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗൻയാൻ ദൗത്യത്തിൽ ഉപയോഗിക്കുക.



