തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കാൻ പോകുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം (എസ്ഐആർ) ചോദ്യംചെയ്‌തുകൊണ്ട് കേരള സർക്കാർ സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. സർക്കാർ എടുക്കുന്ന നിയമനടപടികളിൽ കോൺഗ്രസ് കക്ഷി ചേരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു.
നിലവിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി പുതുക്കിയ പട്ടിക നിലവിലുണ്ടായിരിക്കെ, തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എസ്ഐആർ നടപ്പാക്കാനുള്ള നീക്കം ദുരുദ്ദേശ്യപരവും അശാസ്ത്രീയവുമാണെന്ന് യോഗം വിലയിരുത്തി.
2002-ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കിയാണ് പുതിയ പരിഷ്‌കരണ നീക്കം എന്ന മുഖ്യമന്ത്രിയുടെ ആശങ്കയോട് പ്രതിപക്ഷം പൂർണ്ണമായി യോജിച്ചു. ബി.ജെ.പി. മാത്രമാണ് സർവകക്ഷി യോഗത്തിൽ എതിർപ്പ് അറിയിച്ചത്. ഈ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു.



