മോസ്‌കോ: റഷ്യയിൽ കാണാതായ ഇന്ത്യൻ മെഡിക്കൽ വിദ്യാർഥിയെ ഉഫ സിറ്റിയിലെ വൈറ്റ് നദിയോട് ചേർന്നുള്ള അണക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ അൽവാറിനടുത്ത് ലക്ഷ്മൺ ഗഡിലെ അജിത് സിങ് ചൗധരി (23) എന്ന വിദ്യാർഥിയാണ് മരിച്ചത്. ബഷ്‌കിർ സ്റ്റേറ്റ് മെഡിക്കൽ യൂനിവേഴ്‌സിറ്റിയിലെ മൂന്നാം വർഷ മെഡിക്കൽ വിദ്യാർഥിയായിരുന്നു അജിത് സിങ്.
ഒക്ടോബർ 19 മുതൽ ഇദ്ദേഹത്തെ കാണാതായിരുന്നു. വാർഡൻ്റെ പക്കൽ നിന്ന് പാൽ വാങ്ങാൻ വേണ്ടി പോയ അജിതിനെ പിന്നെ കാണാതാവുകയായിരുന്നു. പാൽ വാങ്ങാൻ പോയ അജിത് പിന്നീട് മടങ്ങിയെത്തിയില്ലെന്നുമാണ് സുഹൃത്തുക്കളുടെ മൊഴി.
കാണാതാവുന്നതിന് ഒരു മണിക്കൂർ മുമ്പ് വീട്ടുകാരുമായി വീഡിയോ കോളിൽ സംസാരിച്ചിരുന്നു. അടുത്ത മാസം നാട്ടിൽ വരാനിരിക്കെയാണ് വിദ്യാർഥിയെ കാണാതായത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്..



