കൊച്ചി: പങ്കാളിയെ ക്രൂരമായി മർദിച്ച കേസിൽ യുവമോർച്ച എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ഗോപു പരമശിവനെ പോലീസ് അറസ്റ്റ് ചെയ്‌തു. ഗോപുവിനെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. കേബിൾ വയർ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇയാൾ യുവതിയെ മർദിച്ചത്.
ശരീരമാസകലം അടിയേറ്റ പാടുകളോടെയാണ് യുവതി മരട് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. ഗോപു സ്ഥിരമായി മർദ്ദിക്കാറുണ്ടെന്നും പുറത്തുപോകാനോ ആദ്യ വിവാഹത്തിനുള്ള കുട്ടിയെ കാണാനോ അനുവദിക്കാറില്ലെന്നും പരാതിയിൽ പറയുന്നു. ഗോപുവും യുവതിയും കഴിഞ്ഞ അഞ്ച് വർഷമായി ഒരുമിച്ച് താമസിച്ചു വരികയായിരുന്നു.
ഇതിനിടെ, പെൺകുട്ടിയെ കാണാനില്ലെന്ന് ആരോപിച്ച് ഗോപു തലേദിവസം പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് യുവതിയെ കണ്ടെത്തിയതിനെ തുടർന്ന് ഇന്ന് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചു. രാവിലെ സ്റ്റേഷനിലെത്തിയ യുവതി, തനിക്ക് നേരിട്ട ക്രൂരമായ പീഡനത്തിന്റെ വിവരങ്ങൾ പോലീസിനോട് വിശദമായി വെളിപ്പെടുത്തുകയായിരുന്നു.



