മഞ്ചേരി: യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന ഓട്ടോ ഡ്രൈവർ ഓതായി പള്ളിപ്പറമ്പൻ മനാഫിനെ കൊലപ്പെടുത്തിയ കേസിൽ നവംബർ 28-ന് മഞ്ചേരി അഡീഷനൽ ജില്ല സെഷൻസ് കോടതി വിധി പറയും. വാദം പൂർത്തിയായതിനെത്തുടർന്ന് ജഡ്ജി എ.വി. ടെല്ലസാണ് കേസ് വിധി പറയാനായി മാറ്റിയത്. 1995 ഏപ്രിൽ 13-ന് ഓതായി അങ്ങാടിയിൽ നാട്ടുകാർ നോക്കിനിൽക്കെ പട്ടാപ്പകൽ 11.30-ഓടെ മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്.
മുൻ എം.എൽ.എ. പി.വി. അൻവറിൻ്റെ സഹോദരീപുത്രന്മാർ ഉൾപ്പെടെ, കൊലപാതകം നടന്ന് 25 വർഷം ഒളിവിലായിരുന്ന നാല് പ്രതികളാണ് നിലവിൽ വിചാരണ നേരിട്ടത്. ഒന്നാം പ്രതി മാലങ്ങാടൻ ഷെഫീഖ്, മൂന്നാം പ്രതി ഷെരീഫ് (ഇരുവരും പി.വി. അൻവറിൻ്റെ സഹോദരീപുത്രൻമാർ), 17-ാം പ്രതി നിലമ്പൂർ മുനീബ്, 19-ാം പ്രതി കബീർ എന്ന ജാബിർ എന്നിവരാണ് വിചാരണ നേരിട്ട പ്രതികൾ. സി.ബി.ഐയുടെ മുൻ സീനിയർ സ്പെഷൽ പ്രോസിക്യൂട്ടർ വി.എൻ. അനിൽകുമാറാണ് ഈ കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായി ഹാജരായത്.



