ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടനാ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രതികരണത്തിൽ, ഇന്ത്യൻ ഭരണഘടന വെറുമൊരു പുസ്തകമല്ലെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. രാജ്യത്തെ ഓരോ പൗരനും ബഹുമാനം, നീതി, തുല്യത എന്നിവ ഉറപ്പുനൽകുന്ന പവിത്രമായ ഉറപ്പാണ് ഭരണഘടനയെന്ന് അദ്ദേഹം പറഞ്ഞു.
മതം, ജാതി, ഭാഷ, ദാരിദ്ര്യം, സമ്പന്നത എന്നിവ പരിഗണിക്കാതെ എല്ലാവർക്കും തുല്യതയും നീതിയും ഭരണഘടന ഉറപ്പ് നൽകുന്നു. ഭരണഘടന സംരക്ഷിക്കപ്പെടുന്നിടത്തോളം ഓരോ ഇന്ത്യക്കാരൻ്റെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനയ്‌ക്കെതിരായ ഒരു ആക്രമണവും അനുവദിക്കില്ലെന്നും, ഭരണഘടനയെ സംരക്ഷിക്കേണ്ടത് തൻ്റെ കടമയാണെന്നും അത്തരത്തിലുള്ള ഏത് ആക്രമണത്തിനെതിരെയും ആദ്യം നിലകൊള്ളുമെന്നും രാഹുൽ ഗാന്ധി പ്രതിജ്ഞയെടുത്തു.
രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ നേതൃത്വത്തിൽ പഴയ പാർലമെൻ്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ നടന്ന ആഘോഷ പരിപാടികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ സ്പീക്കർ ഓം ബിർള, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ തുടങ്ങിയവരും പങ്കെടുത്തു. മലയാളം ഉൾപ്പെടെ ഒമ്പത് ഭാഷകളിലുള്ള ഭരണഘടനയുടെ പരിഭാഷ ചടങ്ങിൽ പ്രകാശനം ചെയ്തു.



