ന്യൂഡൽഹി: കേരളത്തിലെ വോട്ടർപട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട സ്പെഷ്യൽ ഇൻ്റഗ്രേറ്റഡ് റിവിഷൻ (എസ്.ഐ.ആർ.) നടപടികൾ അടിയന്തരമായി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി സ്റ്റേ അനുവദിച്ചില്ല. ഹരജി പരിഗണിക്കുന്നത് കോടതി ഡിസംബർ രണ്ടിലേക്ക് മാറ്റി.
എസ്.ഐ.ആർ. നടപടികൾ സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീംകോടതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകി. കേരളത്തിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് ഡിസംബർ ഒന്നിനകം വിശദമായ റിപ്പോർട്ട് നൽകാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിനൊപ്പം എസ്.ഐ.ആർ. നടപ്പാക്കുന്നതിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പ്രശ്നമൊന്നും അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. കളക്ടർമാർ ഉൾപ്പെടെയുള്ളവർ എസ്.ഐ.ആർ. നടപടികളുമായി സഹകരിക്കുന്നുണ്ടെന്നും കേന്ദ്ര കമ്മീഷൻ വ്യക്തമാക്കി.
കേന്ദ്ര കമ്മീഷൻ ഉന്നയിക്കുന്ന സാഹചര്യമല്ല കേരളത്തിലുള്ളതെന്ന് സംസ്ഥാന സർക്കാരിൻ്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എസ്.ഐ.ആർ. നടപടികൾ ഡിസംബർ നാലിന് അവസാനിക്കുന്നതിനാൽ കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഡിസംബർ രണ്ടിലേക്ക് മാറ്റിയത്.
എസ്.ഐ.ആർ. വിഷയത്തിൽ കേന്ദ്ര-സംസ്ഥാന കമ്മീഷനുകളുടെ സത്യവാങ്മൂലം ലഭിച്ച ശേഷം സുപ്രീംകോടതി തുടർവാദം കേൾക്കും.



