പാലക്കാട്: യൂത്ത് കോൺഗ്രസ് നേതാവും എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തി ഗർഭഛിദ്രത്തിന് വിധേയയാക്കി എന്നീ ആരോപണങ്ങളുമായി യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയ സംഭവത്തിൽ പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തി. താൻ കുറ്റം ചെയ്തിട്ടില്ലെന്ന ബോധ്യമുണ്ടെന്നും, നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം സത്യം ബോധ്യപ്പെടുത്തുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
“സത്യം ജയിക്കും, നിയമപരമായി പോരാടും” എന്നാണ് അദ്ദേഹം കുറിച്ചത്. യുവതി ഡിജിറ്റൽ തെളിവുകൾ സഹിതമാണ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി കൈമാറിയത്. നേരത്തെ ഈ വിഷയത്തിൽ ആരോപണങ്ങൾ പുറത്തുവന്നപ്പോൾ ‘ഹൂ കെയേഴ്‌സ്’ എന്നായിരുന്നു രാഹുലിന്റെ ആദ്യ പ്രതികരണം.
അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തി.മാർച്ച് നടത്തി. പ്രതിഷേധ സൂചകമായി പ്രവർത്തകർ എം.എൽ.എ. ഓഫീസിന് മുന്നിൽ റീത്ത് വെക്കുകയും ചെയ്തു. യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനു പിന്നാലെ, രാഹുൽ മാങ്കൂട്ടത്തിലിന്റെ ഓഫീസ് പൂട്ടിയിടുകയും അദ്ദേഹം ഫോൺ സ്വിച്ച് ഓഫ് ചെയ്ത് സ്ഥലത്ത് നിന്നും മാറിയതായും റിപ്പോർട്ടുകളുണ്ട്.



