റിയാദ്: സൗദി അറേബ്യയിലെ ജയിലിൽ മോചനം കാത്തുകഴിയുന്ന മലയാളി അബ്ദുറഹീമിന്റെ കേസ് ഫയലുകൾ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് അയച്ചു. ഇതോടെ, അദ്ദേഹത്തിന്റെ മോചനത്തിനുള്ള നടപടികൾക്ക് വേഗം കൈവന്നിരിക്കുകയാണ്. റഹീമിന്റെ അഭിഭാഷകർക്കും ഇന്ത്യൻ എംബസിക്കും കേസ് ഫയലുകൾ കൈമാറിയ വിവരം ലഭിച്ചതായി റിയാദിലെ അബ്ദുറഹീം സഹായ സമിതി അറിയിച്ചു.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന റഹീമിന്, ദയാധനം (ദിയാദനം) നൽകിയതിനെ തുടർന്ന് മരിച്ച സൗദി പൗരന്റെ കുടുംബം മാപ്പുനൽകിയിരുന്നു. നിലവിൽ അബ്ദുറഹീം 19 വർഷത്തെ ജയിൽശിക്ഷ ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്. ബാക്കിയുള്ള ശിക്ഷാ കാലയളവിൽ ഇളവ് നൽകി മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റിയാദ് ഗവർണർക്ക് അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷയുടെ നടപടികൾ പൂർത്തിയാക്കിയാണ് ഫയലുകൾ മറ്റ് വകുപ്പുകളിലേക്ക് അയച്ചത്. 20 വർഷത്തെ ശിക്ഷാകാലയളവ് അടുത്ത വർഷം മെയ് 20-നാണ് പൂർത്തിയാകുക.



