തിരുവനന്തപുരം: കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, കിഫ്ബി സി.ഇ.ഒ. കെ.എം. എബ്രഹാം എന്നിവർക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് അയച്ചു.
വിദേശനാണ്യ വിനിമയ ചട്ടങ്ങൾ (ഫെമ) ലംഘിച്ചുവെന്ന ഇഡിയുടെ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. 2019-ൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മസാല ബോണ്ടിറക്കി 2,150 കോടി രൂപ കിഫ്ബി സമാഹരിച്ചതിൽ, ഈ തുക അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് വിനിയോഗിച്ചത് ചട്ടലംഘനമാണെന്നാണ് ഇ.ഡി.യുടെ കണ്ടെത്തൽ.
നോട്ടീസ് ലഭിച്ചവർക്ക് നേരിട്ടോ, അഭിഭാഷകൻ വഴിയോ നിയമപരമായി മറുപടി നൽകാൻ അവസരമുണ്ട്. ഇരുപക്ഷത്തെയും കേട്ട ശേഷമായിരിക്കും അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി കേസിൽ തുടർനടപടികൾ സ്വീകരിക്കുക.



