തിരുവനന്തപുരം: പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന്പരിഗണിക്കും. ബലാത്സംഗം, നിർബന്ധിത ഗർഭച്ഛിദ്രം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും, പരാതിക്കാരിയുമായുള്ള ബന്ധം സമ്മതത്തോടെ ആയിരുന്നുവെന്നും ജാമ്യാപേക്ഷയിൽ രാഹുൽ മാങ്കൂട്ടത്തിൽ വാദിച്ചു.
ഇത് സ്ഥാപിക്കുന്നതിനായി വാട്സ്ആപ്പ് ചാറ്റുകൾ, ഓഡിയോ, വീഡിയോ ക്ലിപ്പുകൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ രാഹുലിന്റെ അഭിഭാഷകൻ സീൽ ചെയ്ത കവറിൽ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അതേസമയം, രാഹുലിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർക്കും. രാഹുലിനെതിരെ മെഡിക്കൽ, ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുള്ള അന്വേഷണ റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കുമെന്നും, കേസ് അടച്ചിട്ട കോടതി മുറിയിൽ പരിഗണിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.



