കൊച്ചി: ബലാത്സംഗ കേസിൽ പ്രതിചേർക്കപ്പെട്ട യൂത്ത് കോൺഗ്രസ് മുൻ നേതാവും പാലക്കാട് എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് രാഹുലിന്റെ നിയമപരമായ ഈ നീക്കം. താനുമായി പരാതിക്കാരിക്ക് ഉണ്ടായിരുന്നത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണെന്നും വർഷങ്ങൾ നീണ്ട ബന്ധം തകർന്നപ്പോൾ കെട്ടിച്ചമച്ച കേസാണിതെന്നും രാഹുൽ ഹർജിയിൽ വാദിക്കുന്നു.
കൂടാതെ, എഫ്.ഐ.ആറിലെ ആരോപണം ബലാത്സംഗത്തിൻ്റെ പരിധിയിൽ വരില്ലെന്നും തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തന്നെ വേട്ടയാടാൻ വേണ്ടി സൃഷ്ടിച്ച കേസാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ഒമ്പതാം ദിവസവും രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ തുടരുകയാണ്. രാഹുലിനെ ഒളിവിൽ പോകാൻ സഹായിച്ചു എന്നാരോപിച്ച് അദ്ദേഹത്തിൻ്റെ പേഴ്സണൽ സ്റ്റാഫ് അംഗമായ ഫസൽ, ഡ്രൈവർ ആൽവിൻ എന്നിവരെ പോലീസ് കേസിൽ പ്രതിചേർത്തു. ഇവരെ കസ്റ്റഡിയിലെടുത്ത് മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയക്കുകയും, രാഹുൽ സഞ്ചരിച്ച കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
അതേസമയം രാഹുലിനെതിരെയുള്ള രണ്ടാമത്തെ ബലാത്സംഗ കേസിൽ പരാതിക്കാരി മൊഴി നൽകാൻ തയ്യാറാണെന്ന് ഇന്നലെ പോലീസിനെ അറിയിച്ചിരുന്നു



