മദീന: മസ്ജിദുന്നബവിയിലെ റൗള ശരീഫ് സന്ദർശിക്കുന്നതിന് ഇരുഹറം ജനറൽ അതോറിറ്റി പുതിയ നിയന്ത്രണങ്ങളും സമയ പുനഃക്രമീകരണവും ഏർപ്പെടുത്തി. പുതിയ നിയമപ്രകാരം, ഒരാൾക്ക് വർഷത്തിൽ ഒരിക്കൽ മാത്രമായിരിക്കും റൗള സന്ദർശിക്കാൻ അനുമതി ലഭിക്കുക. ഇതിനായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ ‘നുസ്‌ക്’ ആപ്പിൽ നിന്ന് പെർമിറ്റ് എടുക്കണം. ഈ പെർമിറ്റ് 365 ദിവസത്തിനിടയിൽ ഒരാൾക്ക് ഒരു തവണ മാത്രമേ അനുവദിക്കുകയുള്ളൂ.
കൂടാതെ, സ്ത്രീപുരുഷന്മാർക്ക് വെവ്വേറെയുള്ള സന്ദർശന സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. പ്രവാചക പള്ളിയുടെ തെക്കുവശത്തുള്ള 37-ാം നമ്പർ കവാടമായ ‘മക്ക ഗേറ്റ്’ വഴിയാണ് റൗളയിലേക്ക് പ്രവേശനം നിശ്ചയിച്ചിട്ടുള്ളത്. വെള്ളിയാഴ്ച ഒഴികെയുള്ള സാധാരണ ദിവസങ്ങളിൽ, പുരുഷന്മാർക്ക് പുലർച്ചെ 2:00 മുതൽ സുബഹി (പ്രഭാത) നമസ്കാരം വരെയും രാവിലെ 11:20 മുതൽ ഇശാഅ് (രാത്രി) നമസ്കാരം വരെയുമാണ് സന്ദർശനാനുമതി. സ്ത്രീകൾക്ക് സുബഹി നമസ്കാരം മുതൽ രാവിലെ 11:00 വരെയും ഇശാഅ് മുതൽ പുലർച്ചെ 2:00 വരെയായിരിക്കും സന്ദർശന സമയം. വെള്ളിയാഴ്ച ദിവസങ്ങളിലെ സമയക്രമങ്ങളിലും പ്രത്യേക മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.



