ഡമസ്‌കസ്: കഅ്ബയുടെ പുടവയായ കിസ്‌വയുടെ ഒരു ഭാഗം സിറിയൻ പ്രസിഡൻ്റ് അഹ്മദ് അൽ-ഷറഅ ഡമസ്‌കസിലെ ഉമയ്യദ് മസ്ജിദിൻ്റെ മുറ്റത്ത് സ്ഥാപിച്ചു. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അദ്ദേഹത്തിന് സമ്മാനിച്ചതാണിത്.
സിറിയൻ വിമോചന ദിനത്തിൻ്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഉമയ്യദ് മസ്ജിദിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം കിസ്‌വയുടെ ഭാഗം സ്ഥാപിച്ചത്. സൗദി അറേബ്യയിലേക്കുള്ള തൻ്റെ ആദ്യ ഔദ്യോഗിക വിദേശ സന്ദർശന വേളയിൽ കിരീടാവകാശി തനിക്ക് നൽകിയ സമ്മാനമാണിതെന്ന് അൽ-ഷറഅ പ്രസംഗത്തിൽ പറഞ്ഞു.
ഈ വിശുദ്ധ പുടവയുടെ ഭാഗം ഉമയ്യദ് മസ്ജിദിൽ സ്ഥാപിക്കുന്നതിലൂടെ, മക്കയിൽ നിന്ന് സിറിയയിലേക്ക് സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും ബന്ധങ്ങൾ ശക്തിപ്പെടുത്താനും രാഷ്ട്രങ്ങൾ ഒരുമിക്കാനും സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. വിജയത്തിൻ്റെ വാർഷികത്തിൻ്റെ ആദ്യ നിമിഷത്തിൽ തന്നെ ഇത് അനാച്ഛാദനം ചെയ്യാൻ അദ്ദേഹം പ്രത്യേകം തീരുമാനിക്കുകയായിരുന്നു.
മുൻ പ്രസിഡൻ്റ് ബാഷർ അൽ അസദ് പലായനം ചെയ്തതിനെത്തുടർന്ന്, അഹ്മദ് അൽ-ഷറഅയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സേന പ്രധാന സിറിയൻ നഗരങ്ങളുടെ നിയന്ത്രണം പിടിച്ചെടുത്തതിൻ്റെ വാർഷികമാണ് ഡിസംബർ 8. ഈ അവസരത്തിൽ സിറിയൻ ജനതയെ അഭിസംബോധന ചെയ്ത അൽ-ഷറഅ, സിറിയയെ പുനർനിർമ്മിക്കാനും രാജ്യത്തെ ശക്തമാക്കാനും താൻ പ്രതിജ്ഞാബദ്ധനാണെന്നും വ്യക്തമാക്കി.



