ന്യൂഡൽഹി: പുതിയ ചീഫ് ഇൻഫർമേഷൻ കമ്മീഷണറെ (സി.ഐ.സി.)യും കേന്ദ്ര വിജിലൻസ് കമ്മീഷണറെ (സി.വി.സി.)യും തെരഞ്ഞെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ പങ്കെടുത്ത യോഗത്തിൽ രാഹുൽ ഗാന്ധി വിയോജിപ്പ് രേഖപ്പെടുത്തി. കേന്ദ്ര സർക്കാർ ഈ തസ്തികകളിലേക്ക് തീരുമാനിച്ച പേരുകളോടാണ് അദ്ദേഹം രേഖാമൂലം വിയോജിപ്പ് അറിയിച്ചത്.
അടച്ചിട്ട മുറിയിൽ നടന്ന യോഗം ഒരു മണിക്കൂറും 25 മിനിറ്റും നീണ്ടുനിന്നു. സ്വതന്ത്ര സ്ഥാപനങ്ങളെ സ്വാധീനിക്കാനുള്ള സർക്കാരിൻ്റെ ശ്രമങ്ങളെക്കുറിച്ച് രാഹുൽ ഗാന്ധി നേരത്തേയും ആശങ്കകൾ ഉന്നയിച്ചിരുന്നു. ബുധനാഴ്ചത്തെ യോഗത്തിൽ അദ്ദേഹം ഈ നിലപാട് ആവർത്തിക്കുകയായിരുന്നു. നിലവിൽ സി.ഐ.സി.യിൽ രണ്ട് ഇൻഫർമേഷൻ കമ്മീഷണർമാർ മാത്രമേയുള്ളൂ, എട്ട് തസ്തികകൾ ഒഴിഞ്ഞുകിടക്കുകയും 30,838 കേസുകൾ തീർപ്പുകൽപ്പിക്കാതെ കിടക്കുകയും ചെയ്യുന്നുണ്ട്.



