ന്യൂഡൽഹി: വിമാന സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് രാജ്യത്തെ വിമാനത്താവളങ്ങളിൽ മണിക്കൂറുകളോളം കുടുങ്ങിപ്പോയ യാത്രക്കാർക്ക് ഇൻഡിഗോ വിമാനക്കമ്പനി 10,000 രൂപയുടെ ട്രാവൽ വൗച്ചർ നൽകും. ഡിസംബർ 3, 4, 5 തീയതികളിൽ യാത്രാതടസ്സം നേരിട്ടവർക്കാണ് സർക്കാർ മാനദണ്ഡപ്രകാരമുള്ള നഷ്ടപരിഹാരത്തിനു പുറമെ ഈ വൗച്ചർ ലഭിക്കുക. അടുത്ത 12 മാസത്തിനുള്ളിലെ യാത്രകൾക്ക് ഇത് ഉപയോഗപ്പെടുത്താനാകും.
അതേസമയം, വിമാനങ്ങൾ തുടർച്ചയായി റദ്ദാക്കുകയും വൈകുകയും ചെയ്ത പ്രതിസന്ധി തടയുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടുവെന്ന് ഡൽഹി ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. വീഴ്ച വരുത്തിയ കമ്പനിക്കെതിരെ നടപടിയെടുക്കുന്നതിൽ കേന്ദ്രം നിസ്സഹായരാണോ എന്നും കോടതി ചോദിച്ചു. എല്ലാ നഷ്ടപരിഹാര ചട്ടങ്ങളും കർശനമായി പാലിക്കാൻ ഹൈക്കോടതി ഇൻഡിഗോയ്ക്ക് നിർദേശം നൽകി.
കൂടാതെ, ഇൻഡിഗോയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ.) ഒരു മേൽനോട്ട സമിതി രൂപീകരിക്കുകയും സി.ഇ.ഒയ്ക്ക് സമൻസ് അയക്കുകയും ചെയ്തിട്ടുണ്ട്.



