പാലക്കാട്: ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന യൂത്ത് കോൺഗ്രസ് മുൻ നേതാവും എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനായി കുന്നത്തൂർമേട് മണ്ഡലത്തിലെ പോളിംഗ് ബൂത്തിൽ എത്തി. കഴിഞ്ഞ 14 ദിവസമായി ഒളിവിൽ തുടരുകയായിരുന്ന രാഹുൽ വോട്ട് ചെയ്യാനെത്തിയതിനെ തുടർന്ന് സ്ഥലത്ത് മാധ്യമപ്രവർത്തകരും സി.പി.എം. പ്രവർത്തകരും തടിച്ചുകൂടി.
മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കെല്ലാം “എല്ലാം കോടതി തീരുമാനിക്കട്ടെ” എന്ന ഒറ്റ വാചകത്തിൽ മറുപടി ഒതുക്കി വോട്ട് രേഖപ്പെടുത്തിയ ശേഷം രാഹുൽ വന്ന കാറിൽ തന്നെ ഉടൻ മടങ്ങി. ബെംഗളൂരുവിലെ മലയാളി യുവതിയെ ബലാത്സംഗം ചെയ്തു എന്ന കേസിൽ പ്രിൻസിപ്പൽ സെഷൻസ് കോടതി രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
ഈ വിധിക്കെതിരെ കേരള സർക്കാർ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് രാഹുൽ വോട്ട് ചെയ്യാനായി പരസ്യമായി എത്തിയത്. രാഹുലിന്റെ സന്ദർശനത്തിൽ പ്രതിഷേധിച്ച് സി.പി.എം. പ്രവർത്തകർ പോളിംഗ് ബൂത്തിന് സമീപം പ്രതിഷേധം ഉയർത്തി.



