കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഹ്‌ളാദ പ്രകടനത്തിനിടെ മുസ്‍ലിം ലീഗുകാർ അക്രമം അഴിച്ചുവിട്ടെന്ന് ആരോപിച്ച് സി.പി.എം. നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ പ്രകോപനപരമായ പ്രസംഗം. സി.പി.എം. ബേപ്പൂർ ഏരിയ കമ്മിറ്റി അംഗമായ സമീഷ് ആണ് കൊലവിളി പ്രസംഗം നടത്തിയത്.
അരിവാളുകൊണ്ട് വേറെ ചില പണികൾ തങ്ങൾക്കറിയാമെന്നും, മുസ്‍ലിം ലീഗ് പിറ്റേദിവസം കരിദിനം ആചരിക്കേണ്ടിവരുമെന്നുമുള്ള പരാമർശങ്ങൾ സമീഷ് നടത്തി. ഫറോക്ക് മുനിസിപ്പാലിറ്റിയിലെ 39-ാം വാർഡിലായിരുന്നു സംഭവം. “ചെറുവിരലനക്കിയാൽ നിങ്ങളുടെ വീട്ടിൽ കയറി നിരങ്ങും. ഇവിടെ അക്രമത്തിന്റെ പാത സ്വീകരിച്ചാൽ അത് ഞങ്ങൾ തടയും. ഞങ്ങൾ ഇറങ്ങിയാൽ മുസ്‍ലിം ലീഗ് പിറ്റേദിവസം കരിദിനം ആചരിക്കേണ്ടിവരും,” എന്നും അദ്ദേഹം പറഞ്ഞു.
മുസ്‍ലിം ലീഗിന്റെ വിജയാഹ്‌ളാദ പ്രകടനത്തിനിടെ പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തെ തുടർന്നാണ് സി.പി.എം. പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. ഫറോക്ക് മുനിസിപ്പാലിറ്റിയിൽ നാല് വാർഡുകൾ സി.പി.എമ്മിൽ നിന്ന് ലീഗ് പിടിച്ചെടുത്തിരുന്നു.



