ന്യൂഡൽഹി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് (എം.ജി.എൻ.ആർ.ഇ.ജി.എ) പകരം കേന്ദ്രസർക്കാർ കൊണ്ടുവന്ന ‘വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് ആജീവക മിഷൻ (ഗ്രാമീൺ) ബിൽ, 2025’-നെതിരെ രാഹുൽ ഗാന്ധി കടുത്ത വിമർശനവുമായി രംഗത്ത്. മഹാത്മാഗാന്ധിയുടെ ആശയങ്ങളോടും, പാവപ്പെട്ടവരുടെ അവകാശങ്ങളോടും മോദിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഗാധമായ വെറുപ്പുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
തൊഴിലുറപ്പ് പദ്ധതിയായ എം.ജി.എൻ.ആർ.ഇ.ജി.എ മഹാത്മാഗാന്ധിയുടെ ഗ്രാമസ്വരാജ് എന്ന സ്വപ്നത്തിന്റെ ജീവിക്കുന്ന സാക്ഷാത്കാരമാണ്. ദശലക്ഷക്കണക്കിന് ഗ്രാമീണ ജീവിതങ്ങൾക്ക് ഇത് ഒരു ജീവനാടിയാണെന്നും കോവിഡ് കാലത്ത് സാമ്പത്തിക രക്ഷാകവചമായി വർത്തിച്ചെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എന്നാൽ, കഴിഞ്ഞ 10 വർഷമായി പ്രധാനമന്ത്രി മോദി ഈ പദ്ധതിയെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയാണെന്നും, ഇപ്പോൾ എം.ജി.എൻ.ആർ.ഇ.ജി.എയെ പൂർണ്ണമായി ഇല്ലാതാക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും അദ്ദേഹം എക്സിലെ പോസ്റ്റിൽ ആരോപിച്ചു.
പുതിയ ‘ജി രാം ജി’ ബിൽ ഗാന്ധിജിയുടെ ആദർശങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്. നീക്കത്തെ കോൺഗ്രസ് ശക്തമായി എതിർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ ബില്ലിലൂടെ പ്രധാനമന്ത്രി മോദി എല്ലാ അധികാരങ്ങളും സ്വന്തം കൈകളിൽ കേന്ദ്രീകരിക്കാനാണ് ശ്രമിക്കുന്നത്. നിലവിൽ, അവിദഗ്ദ്ധ തൊഴിലാളികളുടെ കൂലി 100 ശതമാനവും കേന്ദ്രമാണ് വഹിച്ചിരുന്നത്. പുതിയ നിർദ്ദേശമനുസരിച്ച് സംസ്ഥാനങ്ങൾ മൊത്തം ചെലവിന്റെ 40 ശതമാനം വഹിക്കേണ്ടിവരും. ഇത് സംസ്ഥാനങ്ങളുടെ സാമ്പത്തിക ബാധ്യത വർദ്ധിപ്പിക്കും. കേന്ദ്രം തീരുമാനിക്കുന്ന ബജറ്റ് തീർന്നാൽ, അല്ലെങ്കിൽ വിളവെടുപ്പ് കാലങ്ങളിൽ രണ്ട് മാസത്തേക്ക് ആർക്കും ജോലി ലഭിക്കാത്ത സാഹചര്യമുണ്ടാകുമെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
പുതിയ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചപ്പോൾ പ്രിയങ്കാ ഗാന്ധി, ശശി തരൂർ ഉൾപ്പെടെയുള്ള പ്രതിപക്ഷ എം.പിമാർ പദ്ധതിയിൽ നിന്ന് ‘ഗാന്ധി’ എന്ന പേര് നീക്കം ചെയ്യുന്നതിനെതിരെയും ഫണ്ടിംഗ് ഘടനയിലെ മാറ്റങ്ങൾക്കെതിരെയും ശക്തമായി പ്രതിഷേധിച്ചിരുന്നു.



