ബെംഗളൂരു: സമൂഹത്തിൽ സ്പർദ്ധയും വിദ്വേഷവും പടർത്തുന്ന പ്രസംഗങ്ങൾക്കും കുറ്റകൃത്യങ്ങൾക്കുമെതിരെ കർശന നടപടികളുമായി കർണാടക സർക്കാർ പുതിയ നിയമം പാസാക്കി. വിദ്വേഷ പ്രസംഗം തടയുന്നതിനായി പ്രത്യേക നിയമനിർമ്മാണം നടത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കർണാടക മാറി.
പുതിയ നിയമപ്രകാരം വിദ്വേഷ പ്രസംഗം നടത്തുന്നത് ജാമ്യമില്ലാ കുറ്റമായി കണക്കാക്കും. കുറ്റക്കാർക്ക് ഏഴ് വർഷം വരെ തടവും 50,000 രൂപ പിഴയുമാണ് ശിക്ഷയായി നിശ്ചയിച്ചിരിക്കുന്നത്. കുറ്റം ആവർത്തിക്കുന്നവർക്ക് പത്ത് വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കും. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള വിദ്വേഷ പ്രചരണങ്ങളും നിയമത്തിന്റെ പരിധിയിൽ വരും.
സോഷ്യൽ മീഡിയയിലെ ഇത്തരം ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ അധികാരികൾക്ക് അധികാരം നൽകുന്നതാണ് നിയമം. വിദ്വേഷ കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം ഉറപ്പാക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധങ്ങൾക്കിടയിലാണ് നിയമസഭയിൽ ഈ ബിൽ പാസാക്കിയത്.



