കൊച്ചി: കിഫ്ബി മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സംസ്ഥാന സർക്കാരിന് തിരിച്ചടിയായി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പുതിയ ഉത്തരവ്. മസാല ബോണ്ട് ഇടപാടിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണത്തിന് സിംഗിൾ ബെഞ്ച് അനുവദിച്ചിരുന്ന മൂന്ന് മാസത്തെ സ്റ്റേ ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ഇ.ഡി നൽകിയ അപ്പീൽ പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ ഈ നിർണ്ണായക ഇടപെടൽ.
ഫെമ നിയമലംഘനം നടന്നുവെന്ന ഇ.ഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള തുടർ നടപടികൾ തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവാണ് ഇതോടെ ഇല്ലാതായത്. ജനുവരി അഞ്ചിന് ഇ.ഡി നൽകിയ അപ്പീലിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെയാണ് ഡിവിഷൻ ബെഞ്ചിന്റെ ഈ സ്റ്റേ നിലനിൽക്കുക. ഇതോടെ മസാല ബോണ്ട് കേസിൽ മുഖ്യമന്ത്രിയുൾപ്പെടെയുള്ള വർക്കെതിരെയുള്ള ഇ.ഡി അന്വേഷണത്തിന് നിലവിലുണ്ടായിരുന്ന നിയമതടസ്സം നീങ്ങിയിരിക്കുകയാണ്. സർക്കാരിനെ സംബന്ധിച്ചിടത്തോളം ഈ ഉത്തരവ് രാഷ്ട്രീയമായും നിയമപരമായും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.



