തിരുവനന്തപുരം: മണ്ണന്തല പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ തന്നെ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയുമായി നാലാഞ്ചിറ സ്വദേശിയായ ഓട്ടോ ഡ്രൈവർ ധസ്തക്കീർ രംഗത്തെത്തി. മർദ്ദനമേറ്റ ഇദ്ദേഹത്തെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെയും മക്കളെയും ഉപദ്രവിക്കുന്നു എന്ന പരാതി അന്വേഷിക്കാനാണ് പോലീസ് ധസ്തക്കീറിന്റെ വീട്ടിലെത്തിയത്. എന്നാൽ പോലീസ് തന്നെ അകാരണമായി വളഞ്ഞിട്ട് തല്ലുകയായിരുന്നുവെന്ന് ധസ്തക്കീർ ആരോപിക്കുന്നു.
അതേസമയം, മർദ്ദനാരോപണം മണ്ണന്തല പോലീസ് നിഷേധിച്ചു. കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ ധസ്തക്കീർ പോലീസിനെ ആക്രമിക്കുകയും രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തെന്നും, ഈ ബലപ്രയോഗത്തിനിടയിൽ സംഭവിച്ച പരിക്കുകളല്ലാതെ മനഃപൂർവ്വമായ മർദ്ദനം ഉണ്ടായിട്ടില്ലെന്നുമാണ് പോലീസിന്റെ വിശദീകരണം. പോലീസിന്റെ അതിക്രമത്തിനെതിരെ സിറ്റി പോലീസ് കമ്മീഷണർക്ക് ഔദ്യോഗികമായി പരാതി നൽകാനൊരുങ്ങുകയാണ് ധസ്തക്കീറും കുടുംബവും.



