കണ്ണൂർ: ഇരിട്ടി നഗരസഭയിലെ കൗൺസിലർമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ ‘അല്ലാഹുവിന്റെ നാമത്തിൽ’ സത്യവാചകം ചൊല്ലിയത് വരണാധികാരി തടഞ്ഞത് പ്രതിഷേധത്തിന് കാരണമായി. നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുസ്ലിം ലീഗ് അംഗങ്ങൾ സത്യപ്രതിജ്ഞാ വാചകത്തിൽ ഭേദഗതി വരുത്തി അല്ലാഹുവിന്റെ നാമത്തിൽ എന്ന് പ്രയോഗിച്ചപ്പോഴാണ് വരണാധികാരി ഇടപെട്ടത്. നിശ്ചിത മാതൃകയിലുള്ള സത്യവാചകം മാത്രമേ ചൊല്ലാവൂ എന്നും ദൈവനാമത്തിലോ സഗൗരവമോ മാത്രമേ സത്യപ്രതിജ്ഞ ചെയ്യാവൂ എന്നും അധികൃതർ നിർദ്ദേശിച്ചു.
ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്ന നടപടിയാണിതെന്ന് ആരോപിച്ച് യു.ഡി.എഫ് അംഗങ്ങൾ ചടങ്ങിൽ പ്രതിഷേധം രേഖപ്പെടുത്തി. മുൻകാലങ്ങളിൽ ഇത്തരം പ്രയോഗങ്ങൾ അനുവദിച്ചിരുന്നുവെന്നും പെട്ടെന്നുള്ള ഈ വിലക്ക് ദുരൂഹമാണെന്നും അംഗങ്ങൾ ആരോപിച്ചു. എന്നാൽ നിയമപരമായ ചട്ടങ്ങൾ പാലിക്കാനാണ് താൻ നിർദ്ദേശിച്ചതെന്ന നിലപാടിലായിരുന്നു വരണാധികാരി. തർക്കത്തെത്തുടർന്ന് ചടങ്ങ് അൽപ്പനേരം തടസ്സപ്പെട്ടെങ്കിലും പിന്നീട് ചട്ടപ്രകാരം സത്യവാചകം ചൊല്ലി അംഗങ്ങൾ അധികാരമേറ്റു. വിഷയത്തിൽ നിയമനടപടികൾ ആലോചിക്കുമെന്ന് മുസ്ലിം ലീഗ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.



