പാലക്കാട്: വാളയാറിൽ അതിഥി തൊഴിലാളിയെ മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം മറച്ചുവെക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നതായി തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ്. കൊല്ലപ്പെട്ട രാംനാരായൺ ഭയ്യാലിന്റെ കുടുംബത്തോടൊപ്പമാണ് സർക്കാരെന്നും പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ പഴുതടച്ച അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മോഷണക്കുറ്റം ആരോപിച്ച് ആർ.എസ്.എസ് പ്രവർത്തകർ ഉൾപ്പെടുന്ന സംഘമാണ് ഇയാളെ വിചാരണ ചെയ്ത് മർദ്ദിച്ചതെന്ന് മന്ത്രി ആരോപിച്ചു.
വംശീയ രാഷ്ട്രീയത്തിൽ നിന്നുടലെടുക്കുന്ന വിദ്വേഷമാണ് ഇത്തരം കൊലപാതകങ്ങൾക്ക് പിന്നിലെന്നും ‘ബംഗ്ലാദേശി’ എന്ന് ചാപ്പകുത്തിയാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അറസ്റ്റിലായവർ മുൻപും രാഷ്ട്രീയ ക്രിമിനൽ കേസുകളിൽ പ്രതികളായവരാണെന്നും മാധ്യമങ്ങൾ പ്രതികളുടെ രാഷ്ട്രീയം റിപ്പോർട്ട് ചെയ്യാത്തത് വിദ്വേഷ രാഷ്ട്രീയത്തിന് വളമിടുകയാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ കേസ് ക്രൈം ബ്രാഞ്ചിന് വിട്ടിരിക്കുകയാണ്. അഞ്ച് പ്രതികളും ഇതിനകം പിടിയിലായിട്ടുണ്ട്.



