വാഷിംഗ്ടൺ: കിഴക്കൻ പസഫിക് സമുദ്രത്തിൽ ലഹരിക്കടത്ത് സംഘത്തിന് നേരെ യുഎസ് സൈന്യം നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മയക്കുമരുന്ന് കടത്തിന് ഉപയോഗിക്കുന്നതെന്ന് സംശയിക്കുന്ന ബോട്ടുകൾക്ക് നേരെ യുഎസ് പ്രതിരോധ മന്ത്രാലയം നടത്തുന്ന ‘ഓപ്പറേഷൻ സതേൺ സ്പിയർ’ എന്ന നീക്കത്തിന്റെ ഭാഗമായാണ് ഈ ആക്രമണമുണ്ടായത്.
അന്താരാഷ്ട്ര സമുദ്ര അതിർത്തിയിൽ ലഹരിക്കടത്ത് നടത്തുന്നതായി സംശയിക്കുന്ന ബോട്ടാണ് യുഎസ് സേന ലക്ഷ്യമിട്ടത്. കൊല്ലപ്പെട്ട വ്യക്തി മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട ക്രിമിനൽ സംഘത്തിലെ അംഗമാണെന്ന് യുഎസ് സതേൺ കമാൻഡ് അറിയിച്ചു.
‘നാർക്കോ-ടെററിസ്റ്റ്’ സംഘങ്ങളുടെ പ്രവർത്തനങ്ങൾ തടയുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലുള്ള മാരകമായ ആക്രമണങ്ങൾ നടത്തുന്നതെന്നാണ് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറയുന്നത്.
കഴിഞ്ഞ സെപ്റ്റംബർ മുതൽ ലഹരിക്കടത്ത് സംഘങ്ങളെ ലക്ഷ്യമിട്ട് കരീബിയൻ കടലിലും പസഫിക് സമുദ്രത്തിലുമായി നിരവധി ആക്രമണങ്ങളാണ് യുഎസ് നടത്തിയത്. ഇത്തരം ആക്രമണങ്ങളിൽ ഇതിനകം നൂറോളം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേസമയം, യുഎസിന്റെ ഈ നടപടിക്കെതിരെ വിവിധ മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ലഹരിക്കടത്ത് തടയാൻ എന്ന പേരിൽ നടത്തുന്ന ഈ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും വിചാരണ കൂടാതെ ആളുകളെ വധിക്കുന്നത് മനുഷ്യവകാശ ലംഘനമാണെന്നുമാണ് അവർ വ്യക്തമാക്കി.
മയക്കുമരുന്ന് കടത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന ട്രംപ് ഭരണകൂടത്തിന്റെ നയത്തിന്റെ ഭാഗമായാണ് ഇത്തരം സൈനിക നീക്കങ്ങൾ ഇപ്പോൾ ശക്തമാക്കിയിരിക്കുന്നത്.



