റിയാദ്: സിറിയയിലെ ഹോംസ് നഗരത്തിലുള്ള ഇമാം അലി ബിൻ അബി താലിബ് പള്ളിക്ക് നേരെ നടന്ന ക്രൂരമായ ഭീകരാക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ നടന്ന സ്ഫോടനത്തിൽ എട്ടുപേർ കൊല്ലപ്പെടുകയും പതിനെട്ടോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആരാധനാലയങ്ങളെയും നിരപരാധികളായ സാധാരണക്കാരെയും ലക്ഷ്യമിട്ടുള്ള ഇത്തരം തീവ്രവാദ പ്രവർത്തനങ്ങളെ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. എല്ലാ രൂപത്തിലുമുള്ള തീവ്രവാദത്തെയും ഭീകരതയെയും രാജ്യം തള്ളിക്കളയുന്നതായും മന്ത്രാലയം അറിയിച്ചു.
ദുരന്തത്തിൽ ഇരകളായവരുടെ കുടുംബാംഗങ്ങളോടും സിറിയൻ ജനതയോടും സൗദി അറേബ്യ അനുശോചനം രേഖപ്പെടുത്തി. സിറിയയിൽ സുരക്ഷയും സ്ഥിരതയും നിലനിർത്താനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക് സൗദി പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും സിറിയയിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടട്ടെയെന്നും മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു. ആരാധനാലയങ്ങളെ ചോരയിൽ മുക്കുന്ന ഇത്തരം കാടത്തങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്നും സൗദി ആഹ്വാനം ചെയ്തു.



