കുവൈത്ത് സിറ്റി: കേരളത്തിലെ പിണറായി സർക്കാർ ബി.ജെ.പി അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഷാഫി പറമ്പിൽ എം.പി കുറ്റപ്പെടുത്തി. ബി.ജെ.പിയിൽ ചേരാതെ തന്നെ അവർക്ക് വേണ്ടി ഭരണം നടത്തുന്ന രീതിയാണ് കേരളത്തിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയും അമിത് ഷായും എന്താണോ ആഗ്രഹിക്കുന്നത്, അത് മുൻകൂട്ടി പ്രഖ്യാപിക്കുന്ന സർക്കാരായി കേരള സർക്കാർ മാറിയിരിക്കുന്നു. കുവൈത്തിൽ കെ.എം.സി.സി കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. വൈസ് ചാൻസലർ നിയമനം, പി.എം ശ്രീ പദ്ധതി തുടങ്ങിയവയിൽ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടുകൾ സി.പി.എമ്മിനുള്ളിൽ തന്നെ ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയിട്ടുണ്ടെന്നും ബിനോയ് വിശ്വത്തെപ്പോലുള്ളവർ ഇത് തുറന്നു പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഭരണവിരുദ്ധ വികാരം ജനങ്ങളിൽ ശക്തമാണ്. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിന് പകരം ചോദിക്കുന്നയാളെ പ്രത്യേക മുദ്രകുത്തുന്നത് ജനം അംഗീകരിക്കില്ല. വോട്ടർ പട്ടികയിൽ നിന്ന് പ്രവാസികളെ നീക്കം ചെയ്യാനുള്ള നീക്കമായി എസ്.ഐ.ആർ (SIR) മാറുകയാണെങ്കിൽ അതിനെ ശക്തമായി ചെറുക്കുമെന്നും ഇതിനായി രാഷ്ട്രീയവും നിയമപരവുമായ പോരാട്ടം തുടരുമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി. വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിനും കുവൈത്തിൽ നിന്ന് മലബാറിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ പുനരാരംഭിക്കുന്നതിനും കേന്ദ്ര വ്യോമയാന മന്ത്രിയുമായി ചർച്ച നടത്തും. പ്രവാസി മരണങ്ങളിൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി.



