ആലപ്പുഴ: മാധ്യമപ്രവർത്തകനെ തീവ്രവാദി എന്ന് വിളിച്ച തന്റെ പ്രസ്താവനയിൽ യാതൊരു തെറ്റുമില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മാധ്യമപ്രവർത്തകൻ റഹീസ് റഷീദിനെതിരെ നടത്തിയ അധിക്ഷേപ പരാമർശങ്ങൾ പിൻവലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത് ആ മാധ്യമപ്രവർത്തകൻ തന്നെയാണെന്നും, അയാളെ അത്തരത്തിൽ വിളിച്ചില്ലെങ്കിലായിരുന്നു തെറ്റെന്നും വെള്ളാപ്പള്ളി പറഞ്ഞു. പ്രായമായ തന്നോട് പക്വതയില്ലാതെ പെരുമാറിയതിനാലാണ് മൈക്ക് തട്ടിമാറ്റേണ്ടി വന്നതെന്നും അദ്ദേഹം ന്യായീകരിച്ചു.
താൻ നടത്തിയ പരാമർശങ്ങൾ വിദ്വേഷമുണ്ടാക്കുന്നതല്ലെന്നും എന്നാൽ മുസ്ലിം ലീഗ് വർഗീയ ചേരിതിരിവുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മുസ്ലിം ലീഗിന് മലപ്പുറത്ത് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടെന്ന തന്റെ വാദത്തിൽ ഉറച്ചുനിൽക്കുന്നു. ഈ വിഷയത്തിൽ രാഷ്ട്രീയ നേതാക്കൾക്കും സംഘടനകൾക്കും ഇരട്ടത്താപ്പാണെന്നും തന്നെ വർഗീയവാദിയായി ചിത്രീകരിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളെ ഭയപ്പെടുന്നില്ലെന്നും പറഞ്ഞ കാര്യങ്ങളിൽ മാറ്റമില്ലെന്നും അദ്ദേഹം ആവർത്തിച്ചു.



