ന്യൂയോർക്ക്: വെനിസ്വേലയിൽ അമേരിക്കൻ സൈന്യം നടത്തിയ അധിനിവേശത്തിനും പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തടവിലാക്കിയതിനുമെതിരെ ന്യൂയോർക്ക് നഗരത്തിൽ വൻ പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറി. ടൈംസ് സ്ക്വയർ ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിൽ തടിച്ചുകൂടിയ നൂറുകണക്കിന് പ്രതിഷേധക്കാർ ഡൊണാൾഡ് ട്രംപ് സർക്കാരിന്റെ നടപടിയെ ‘സാമ്രാജ്യത്വ അധിനിവേശം’ എന്ന് വിശേഷിപ്പിച്ചു. വെനിസ്വേലയിലെ ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ശ്രമമാണിതെന്നും മഡുറോയെ തടവിലാക്കിയത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
ന്യൂയോർക്കിന് പുറമെ വാഷിംഗ്ടണിലെ വൈറ്റ് ഹൗസിന് മുന്നിലും സമാനമായ രീതിയിൽ പ്രകടനങ്ങൾ നടന്നു. “വെനിസ്വേലയെ കൈവിടൂ” (Hands off Venezuela) എന്ന പ്ലക്കാർഡുകൾ ഏന്തിയായിരുന്നു സമരക്കാർ തെരുവിലിറങ്ങിയത്. വിഭവസമൃദ്ധമായ ഒരു രാജ്യത്തെ എണ്ണ സമ്പത്ത് കൈക്കലാക്കാനുള്ള അമേരിക്കയുടെ നീക്കമാണ് ഈ സൈനിക നടപടിയെന്ന് പല മനുഷ്യാവകാശ പ്രവർത്തകരും കുറ്റപ്പെടുത്തി. യുഎസ് സൈനിക നടപടി അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധി സൃഷ്ടിച്ചിരിക്കെ, സ്വന്തം രാജ്യത്തിനകത്തുനിന്നുതന്നെ ഉയരുന്ന ഈ പ്രതിഷേധങ്ങൾ ഭരണകൂടത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.



