റിയാദ്: പൊതുജനാരോഗ്യം മുൻനിർത്തി റിയാദിലെ വിവിധ വിപണികളിലും അനധികൃത കേന്ദ്രങ്ങളിലും പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം നടത്തിയ കർശന പരിശോധനയിൽ 4.2 ടണ്ണിലധികം സ്രോതസ്സ് വെളിപ്പെടുത്താത്ത കോഴിയിറച്ചി പിടികൂടി. നഗരത്തിന് പുറത്തുള്ള അനധികൃത താമസ കേന്ദ്രങ്ങളിലും വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിച്ചിരുന്ന അറവുശാലകളിലുമാണ് ഇവ തയ്യാറാക്കിയിരുന്നത്. ഏകദേശം 40,000 പേർക്ക് ഭക്ഷണം നൽകാൻ ആവശ്യമായ അളവിലുള്ള ഈ മാംസം യാതൊരുവിധ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് വിപണിയിലെത്തിക്കാൻ ശ്രമിച്ചതെന്ന് അധികൃതർ കണ്ടെത്തി. സമീപകാലത്തായി ഇത്തരത്തിൽ 10 ടണ്ണിലധികം കേടായ മാംസമാണ് മന്ത്രാലയം പിടിച്ചെടുത്ത് നശിപ്പിച്ചത്.
ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ രാജ്യം വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് സ്വീകരിക്കുന്നത്. കഴിഞ്ഞ വർഷം മാത്രം 6,500 നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുകയും 65 ലക്ഷം സൗദി റിയാലിലധികം (ഏകദേശം 14 കോടിയിലധികം രൂപ) പിഴയായി ഈടാക്കുകയും ചെയ്തു. സൽമൊണല്ല, കാംപിലോബാക്റ്റർ തുടങ്ങിയ മാരക ബാക്ടീരിയകൾ പടരുന്നത് തടയാൻ ഇത്തരം പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് മന്ത്രാലയം അറിയിച്ചു. സൗദി വിഷൻ 2030-ന്റെ ഭാഗമായുള്ള ദേശീയ ഭക്ഷ്യസുരക്ഷാ തന്ത്രത്തിന്റെ അടിസ്ഥാനത്തിൽ പൗരന്മാർക്കും താമസക്കാർക്കും ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ശുചിത്വമില്ലാത്ത കേന്ദ്രങ്ങളിൽ നിന്നുള്ള ഭക്ഷ്യവസ്തുക്കൾ വാങ്ങുന്നതിനെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.



