റിയാദ്: സോഷ്യൽ മീഡിയ വഴിയോ മറ്റ് ഡിജിറ്റൽ സംവിധാനങ്ങൾ വഴിയോ ലൈംഗിക ചുവയുള്ള സന്ദേശങ്ങളും ദൃശ്യങ്ങളും കൈമാറുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി സൗദി പബ്ലിക് പ്രോസിക്യൂഷൻ. വ്യക്തികളുടെ അന്തസ്സിനെയും സ്വകാര്യതയെയും ഹനിക്കുന്ന തരത്തിലുള്ള ഏതൊരു പ്രവൃത്തിയും ‘ആന്റി ഹരാസ്‌മെന്റ് ലോ’ പ്രകാരം കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് അധികൃതർ വ്യക്തമാക്കി. വാട്സാപ്പ്, സ്നാപ്ചാറ്റ്, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴി അയക്കുന്ന അശ്ലീല സന്ദേശങ്ങൾ, ശബ്ദശകലങ്ങൾ, ചിത്രങ്ങൾ എന്നിവയെല്ലാം നിയമത്തിന്റെ പരിധിയിൽ വരും.
മറ്റൊരാളുടെ ശരീരത്തെയോ ലജ്ജയെയോ ബാധിക്കുന്ന തരത്തിലുള്ള സൈബർ അതിക്രമങ്ങൾ തടയുന്നതിനും ഡിജിറ്റൽ ഇടങ്ങളിൽ മാന്യമായ പെരുമാറ്റം ഉറപ്പാക്കുന്നതിനുമാണ് നിയമം മുൻഗണന നൽകുന്നത്. ഇത്തരത്തിൽ നിയമലംഘനം നടത്തുന്നവർക്ക് തടവുശിക്ഷയും വൻതുക പിഴയും നൽകുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ഔദ്യോഗിക എക്‌സ് (ട്വിറ്റർ) അക്കൗണ്ടിലൂടെ അറിയിച്ചു. രാജ്യത്തെ സാമൂഹിക മൂല്യങ്ങളെ ബഹുമാനിക്കാനും നിയമങ്ങൾ പാലിക്കാനും പൗരന്മാരും താമസക്കാരും ബാധ്യസ്ഥരാണെന്നും സുരക്ഷിതമായ ഒരു സാമൂഹിക അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നും അധികൃതർ കൂട്ടിച്ചേർത്തു.



