മലപ്പുറം: കാലികമായ വെല്ലുവിളികളെ അതിജയിക്കാൻ പണ്ഡിതന്മാർ സത്യത്തിന്റെയും നീതിയുടെയും പാതയിൽ ഉറച്ചുനിൽക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ. പട്ടിക്കാട് ജാമിഅ നൂരിയ്യ സനദ് ദാന സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാർഥ താൽപര്യങ്ങൾക്കായി അസത്യം പറയാനോ നന്മയെ മറയാക്കി തെറ്റുകൾ ചെയ്യാനോ പണ്ഡിതർ മുതിരരുത്. പ്രവർത്തനങ്ങളിൽ നിഷ്കളങ്കത പാലിക്കണമെന്നും ഭൗതികമായ പ്രശംസകളോ താൽപര്യങ്ങളോ ലക്ഷ്യം വെക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അറിവിനെ ദുരുപയോഗം ചെയ്യുന്ന പുതിയ കാലത്ത് സമസ്തയുടെ ആദർശങ്ങളിൽ ഉറച്ചുനിൽക്കണമെന്നും ഐക്യം തകർക്കാൻ ആരെയും അനുവദിക്കരുതെന്നും തങ്ങൾ വ്യക്തമാക്കി.
തെലങ്കാന ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭിന്നതയുടെയും സ്പർദ്ധയുടെയും കാലത്ത് നന്മയുടെ സന്ദേശം പ്രചരിപ്പിക്കേണ്ടത് പണ്ഡിതന്മാരുടെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ബഹുസ്വരത സംരക്ഷിക്കപ്പെടണമെന്നും സമാധാനപരമായ സഹവർത്തിത്വമാണ് രാജ്യത്തിന് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജാമിഅ നൂരിയ്യയിൽ നിന്ന് പഠനം പൂർത്തിയാക്കിയ പണ്ഡിതന്മാർ സമൂഹത്തിന് വെളിച്ചമായി മാറണമെന്നും സത്യത്തിന്റെ ശബ്ദമായി നിലകൊള്ളണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു. സമസ്തയുടെയും ജാമിഅയുടെയും ഉന്നത നേതാക്കളും നിരവധി വിശ്വാസികളും ചടങ്ങിൽ സംബന്ധിച്ചു.



